വൈക്കത്തഷ്ടമി: മുഖ സന്ധ്യവേലയുടെ കോപ്പുതൂക്കല്‍ ഭക്തിസാന്ദ്രമായി
09/10/2022
വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായി നടത്തുന്ന മുഖ സന്ധ്യവേലയുടെ കോപ്പുതൂക്കല്‍ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ വി കൃഷ്ണകുമാര്‍ നിര്‍വഹിക്കുന്നു.
വൈക്കം: അഷ്ടമി ഉത്സവത്തിന് മുന്നോടിയായി മഹാദേവ ക്ഷേത്രത്തില്‍ ആചാരപെരുമയോടെ നടക്കുന്ന മുഖ സന്ധ്യവേലയുടെ കോപ്പു തൂക്കല്‍ ഭക്തിസാന്ദ്രമായി. ക്ഷേത്രകലവറയില്‍ നിറദീപം തെളിയിച്ച് വിഘ്നേശ്വരനെ സങ്കൽപ്പിച്ച് തുശനിലയില്‍ പൂവന്‍പഴം സമര്‍പ്പിച്ച ശേഷമാണ് കോപ്പുതുക്കല്‍ നടത്തിയത്. വൈക്കത്തഷ്ടമിയ്ക്കും സന്ധ്യവേലക്കും മുന്നോടിയായായി ആചാര തനിമയോടെ ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങാണ് കോപ്പുതൂക്കല്‍. ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങള്‍ക്ക് മുന്നോടിയായാണ് കോപ്പുതുക്കല്‍ നടത്തുന്നത്. ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ വി കൃഷ്ണകുമാര്‍ സന്ധ്യവേലക്ക് ആവശ്യമായ സാധനങള്‍ അളന്നുതൂക്കി ക്ഷേത്ര കാര്യക്കാരനായ അഡ്മിസിസ്‌ട്രേറ്റീവ് ഓഫീസര്‍ പി അനില്‍കുമാറിനെ എല്‍പ്പിച്ചു.
പ്രതീകാത്മകമായി മംഗള വസ്തുക്കളായ ചന്ദനവും മഞ്ഞളും അളന്നു എല്‍പ്പിച്ചതോടെ ചടങ്ങുകള്‍ക്ക് വീഴ്ച വരാതെ നടത്തുന്നതിന് ക്ഷേത്ര കാര്യക്കാരന്‍ എറ്റുവാങ്ങിയതായിവിശ്വാസം. ദേവസ്വം ഭാരവാഹികളും ഉപദേശക സമിതി ഭാരവാഹികളും ഭക്തരും ചടങ്ങില്‍ പങ്കെടുത്തു. മുഖ സന്ധ്യവേല ഇന്നു മുതല്‍ 13 വരെ നടക്കും. സമൂഹ സന്ധ്യവേലയ്ക്ക് 30ന് നടക്കുന്ന വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയും ഒറ്റപ്പണ സമര്‍പ്പണത്തോടെയും തുടക്കമാകും. നവംബര്‍ ഒന്നിന് തെലുങ്ക് സമൂഹത്തിന്റെയും, രണ്ടിന് വിശ്വബ്രഹ്‌മ സമാജത്തിന്റെയും മൂന്നിന് വടയാര്‍ സമൂഹത്തിന്റെയും സന്ധ്യവേലയും ഒറ്റപ്പണ സമര്‍പ്പണവും നടക്കും. നവംബര്‍ ആറിനാണ് അഷ്ടമിയുടെ കൊടിയേറ്റ്. 17നാണ് വൈക്കത്തഷ്ടമി. 18ന് ആറാട്ടോടെ ഉത്സവം സമാപിക്കും.