വൈക്കം: ഭയമില്ലാതെ ശിരസുയര്‍ത്തി നില്‍ക്കാന്‍ കഴിയുന്നതാണ് ഒരു ജനതയുടെ സ്വാതന്ത്ര്യം. നമ്മള്‍ അറിയുന്ന ഒരു പേരിന്റെ പിന്നില്‍ നാമറിയാത്ത ഒരുപാട് പേരുണ്ട്. ഭഗത് സിങ് എന്ന പേരുള്ള പതിമൂന്ന് രക്തസാക്ഷികളാണ് ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ജീവന്‍ ബലി നല്‍കിയത്. അറിയപ്പെടുന്ന സമരങ്ങള്‍ക്കുപിന്നില്‍ അറിയപ്പെടാത്ത സമരങ്ങളും അനേകരുമുണ്ട്
എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പറഞ്ഞു. എല്‍ഡിഎഫ് വൈക്കത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല ധാരകളിലൂടെ വളര്‍ന്നുവികസിച്ച സ്വാതന്ത്ര്യപ്രക്ഷോഭങ്ങള്‍ ആണ് ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും എം സ്വരാജ് പറഞ്ഞു.
സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലാത്തവരാണ് ആര്‍എസ്എസ്. ദേശീയ പ്രക്ഷോഭത്തെ അടച്ചാക്ഷേപിച്ച് മാപ്പെഴുതി കൊടുത്ത് പിന്‍വാങ്ങിയവരാണ് ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകം അവകാശപ്പെടുന്നതെന്ന് സമ്മേളനത്തെ അഭിവാദ്യം ചെയ്ത സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു പറഞ്ഞു. വൈക്കത്തെ ഇണ്ടംതുരുത്തി മനയെ അധിക്ഷേപിക്കുന്ന ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ചരിത്രത്തിലെ പരിഹാസ കഥാപാത്രമാണ്. ബ്രാഹ്മണാധിപത്യത്തിനെതിരായുള്ള സമരപ്രതീകമായ ഇണ്ടംതുരുത്തി മനയുടെ ചരിത്രം പഠിക്കാന്‍ സുരേന്ദ്രന്‍ തയ്യാറാകണം. മനയെ ആക്ഷേപിക്കുന്ന ബിജെപി നേതാവ് തൊഴിലാളികളുടെ അഭിമാനബോധത്തെയാണ് അടച്ചാക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബോട്ട് ജെട്ടി മൈതാനിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അഡ്വ. പി.കെ ഹരികുമാര്‍ അധ്യക്ഷത വഹി
ച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ സി കെ ശശിധരന്‍, ആര്‍ സുശീലന്‍,പി കെ കൃഷ്ണൻ,ടി എന്‍ രമേശന്‍, സിപിഎം ജില്ലാ സെക്രട്ടറി എ.വി റസല്‍, തോമസ് ചാഴികാടന്‍ എംപി, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ, ജനതാദള്‍ എസ് ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേല്‍, സഖറിയാസ് കുതിരവേലി, എം.ഡി ബാബുരാജ്, സി.കെ ആശ എംഎല്‍എ, കെ അരുണന്‍, കെ ശെല്‍വരാജ്, നിര്‍മല ജിമ്മി, പി.കെ രാജന്‍, എം.ഡി കുര്യന്‍, ഫിറോഷ് മാവുങ്കല്‍, കെ എസ് മാഹിന്‍, സാജന്‍ ആലക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈകിട്ട് അഞ്ചിന് ആരംഭിച്ച റാലിയില്‍ അയ്യായിരങ്ങള്‍ അണിനിരന്നു. സിപിഐ പ്രവര്‍ത്തകര്‍ ഇണ്ടംതുരുത്തി മനയിലും, സിപിഎം പ്രവര്‍ത്തകര്‍ തെക്കേനടയിലെ ഏരിയാ കമ്മിറ്റി ഓഫീസിലും, എല്‍ഡിഎഫിലെ മറ്റ് കക്ഷികള്‍ വടക്കേനട ദേവസ്വം ഗ്രൗണ്ടിലും കേന്ദ്രീകരിച്ച് റാലിയായി പടിഞ്ഞാറേ ഗോപുരനടയില്‍ സംഗമിച്ച് ഒറ്റ ഘോഷയാത്രയായാണ് ബോട്ട് ജെട്ടി മൈതാനിയിലെ പൊതുസമ്മേളന നഗറിലേക്ക് നീങ്ങിയത്.