ട്രാവലർ പുഴയിലേക്ക് ചെരിഞ്ഞു; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
01/06/2022
മറവൻതുരുത്ത് ഇടവട്ടം ചിറക്കടവിൽ പുഴയിലേക്ക് ഇടിഞ്ഞ റോഡിലൂടെ വന്ന ട്രാവലർ നിയന്ത്രണം വിട്ട് മൂവാറ്റുപുഴയാറിന്റ തിട്ടയിൽ തങ്ങി നിൽക്കുന്നു.
തലയോലപറമ്പ്: വിവാഹ നിശ്ചയത്തിനുപോയ ട്രാവലർ പുഴയിലേക്ക് ചെരിഞ്ഞ് അപകടത്തിൽപെട്ടു. പുഴയിലേക്ക് വീഴാതെ തിട്ടയിൽ തങ്ങി നിന്നതിനാൽ പതിനാറു പേരുടെ ജീവൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കണ്ണൂരിൽ വിവാഹ നിശ്ചയം കഴിഞ്ഞ് പാമ്പാടിയിലേക്ക് പോകുന്നവഴി രണ്ടുപേരെ മറവൻതുരുത്ത് പാലാംകടവിനു സമീപം ഇറക്കാൻ വരുമ്പോഴായിരുന്നു 50 അടി താഴ്ചയുള്ള പുഴയോരത്ത് വാഹനം അപകടപ്പെട്ടത്. സ്ത്രീകളടക്കമുള്ളവരുടെ അലറിയുള്ളകരച്ചിൽ കേട്ട് പരിസരവാസികൾ ഉണർന്നെത്തി അവസരോചിതമായി രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻ ദുരന്തമൊഴിവായി. ചൊവ്വാഴ്ച പുലർച്ചെ 4.45ന് മറവൻതുരുത്ത് ഇട്ടവട്ടം വാക്കയിൽ ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. മൂവാറ്റുപുഴയാറിലേക്ക് മറിയുന്ന നിലയിൽ നിന്ന വാഹനത്തിൽ നിന്ന് നാട്ടുകാർ ആദ്യം ഡ്രൈവറെ പുറത്തെത്തിച്ച ശേഷം യാത്രക്കാരെ ഓരോരുത്തരെയായി രക്ഷപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും തലയോലപ്പറമ്പ് പോലീസും വടം ഉപയോഗിച്ച് വാഹനം ബന്ധിച്ചു നിർത്തി. പിന്നീട് ക്രയിൻ ഉപയോഗിച്ചു ഉയര്‍ത്തി.