സച്ചിദാനന്ദന്റെ വീടിന് പാരമ്പര്യത്തിന്റെ മുഖമാണ് ഓലമേഞ്ഞ വേലി
06/04/2022
ഉദയനാപുരം ഇരുമ്പുഴിക്കരയില്‍ നല്ലിപ്പള്ളി മഠത്തിലെ സച്ചിദാനന്ദന്റെ പുരയിടത്തിലെ ഓലമേഞ്ഞ വേലി.
വൈക്കം: ഉദയനാപുരം ഇരുമ്പുഴിക്കരയില്‍ നല്ലിപ്പള്ളി മഠത്തിലെ സച്ചിദാനന്ദന്റെ വീട്ടിലേക്ക് വഴി അന്വേഷിച്ചു വരുന്നവര്‍ക്ക് നാട്ടുകാര്‍ നല്‍കുന്ന ഒരു അടയാളം ഉണ്ട്; ഓല കൊണ്ട് വേലി കെട്ടിയ വീട്. ഓലയുടെ വേലിയുള്ള പുരയിടം ഇവിടെ മറ്റെങ്ങുമില്ല. അതുകൊണ്ട് അന്വേഷണര്‍ക്ക് വഴി തെറ്റില്ല. സച്ചിദാനന്ദന്റെ വീടിന് പാരമ്പര്യത്തിന്റെ മുഖമാണ് ഓലമേഞ്ഞ വേലി. പുരയിടങ്ങള്‍ക്ക് മറയേകാന്‍ ഓലമേഞ്ഞു വേലി കെട്ടുന്ന സമ്പ്രദായം അന്യമാകുമ്പോള്‍ പഴമയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുകയാണ് സച്ചിദാനന്ദന്‍. പുരയിടത്തിനു ചുറ്റും സിമന്റ് മതിലും കെട്ടി സംരക്ഷിക്കാനുള്ള സാമ്പത്തികശേഷിയുള്ള ആളാണ് സച്ചിദാനന്ദന്‍. പക്ഷേ ഓര്‍മവച്ച കാലം മുതല്‍ പൂര്‍വികര്‍ മാതൃകയാക്കിയ ഓലമേഞ്ഞ വേലി കുടുംബ പാരമ്പര്യത്തിന്റെ മൂല്യമായി മനസ്സില്‍ മായാതെ നില്‍ക്കുന്നു. അതുകൊണ്ട് എത്ര വലിയ ചെലവ് ഉണ്ടായാലും വീടിന് മറയായി ഓലമേഞ്ഞ വേലിതന്നെ ഇനിയും തുടരാനാണ് സച്ചിദാനന്ദന്റെ തീരുമാനം. ഓലമെടച്ചിലിന്റെ കാലവും അന്യമായതോടെ ഓല കിട്ടാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും പുരയിടത്തിന് മോഡികൂട്ടാന്‍ ഓലമേഞ്ഞ വേലി തന്നെ വേണമെന്ന നിര്‍ബന്ധത്തിലാണ് സച്ചിദാനന്ദന്‍. ഓരോ വർഷവും വേലി ജീര്‍ണതയിലാകുന്ന സമയത്ത് വീണ്ടും വേലി കെട്ടി പുതുമേനി പകരുമ്പോള്‍ കിട്ടുന്ന സന്തോഷം വാക്കുകൾക്കതീതമാണെന്ന് സച്ചിദാനന്ദൻ പറയുന്നു.