വിശ്വാസപെരുമയോടെ വൈക്കം ക്ഷേത്രത്തിൽ കുംഭാഷ്ടമി ആഘോഷിച്ചു
24/02/2022
വൈക്കം മഹാദേവ ക്ഷേത്രത്തിൽ കുംഭാഷ്ടമി ദിവസം രാവിലെ നടന്ന ശ്രീബലി എഴുന്നള്ളിപ്പ്.
വൈക്കം: വിശ്വാസപെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമി ആഘോഷിച്ചു. അഷ്ടമി ദർശനം തൊഴുത് ആനന്ദ നിർവ്രതി നേടുവാൻ നൂറുകണക്കിനാ ഭക്തരാണ് ക്ഷേത്രത്രത്തിലെത്തിയത്. ബുധനാഴ്ച രാവിലെ നടന്ന ശ്രീബലി എഴുന്നള്ളിപ്പിന് ഗജവീരൻ കോങ്ങാട് കുന്നേൽ ശങ്കരനാരായണൻ വൈക്കത്തപ്പന്റെ തിടമ്പേറ്റി. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നള്ളിപ്പ് സമാപിച്ചു. കുംഭാഷ്ടമിയുടെ ഭാഗമായി വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ നടന്ന പ്രാതലിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഉദയനാപുരത്തപ്പന്റ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് ആചാരപ്രകാരം നടന്നു. ഗജവീരൻ വേമ്പനാട് അർജുനൻ ഉദയനാപുരത്തപ്പന്റ തിടമ്പേറ്റി. വൈക്കത്തപ്പന്റെ തിടമ്പ് ഗജവീരൻ വേമ്പനാട് വാസുദേവൻ ശിരസ്സിലേറ്റി. വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെ കിഴക്കോട്ടെഴുന്നള്ളിപ്പിനെ ഭക്തർ നിറദീപം തെളിയിച്ച് നിറപറ ഒരുക്കി വരവേറ്റു. എഴുന്നള്ളിപ്പിന് വാഴമന, കൂർക്കശ്ശേരി, കള്ളാട്ടുശേരി എന്നിവിടങ്ങളിൽ ഇറക്കി പൂജയും നിവേദ്യവും നടത്തി. തിരിച്ചെഴുന്നെള്ളിപ്പിന് ആറാട്ടു കുളങ്ങരയിൽ സ്വർണ കുടയുൾപ്പടെ യുള്ള അലങ്കാരങ്ങളോടെ വരവേറ്റു. വൈക്കം ക്ഷേത്രത്തിന് കിഴക്കേ ഗോപുരം വരെയുള്ള വിവിധ പ്രദേശങ്ങളിൽ വിളക്കുവയ്പും ഉണ്ടായിരുന്നു. വൈക്കം ക്ഷേത്രത്തിലെത്തിയതോടെ അഷ്ടമി വിളക്കും നടന്നു. വലിയ കാണിക്കയ്ക്കു ശേഷം ഉദയനാപുരത്തപ്പന്റെ യാത്രയയപ്പും നടന്നു. കുംഭാഷ്ടമിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ലക്ഷദീപവും നടത്തി.