സുൽത്താൻ്റെ ജന്മദിനം കഥാപാത്രങ്ങൾ ബഷീർ കൃതികൾ വായിച്ച് ഉദ്ഘാടനം നടത്തി
21/01/2021
തലയോലപ്പറമ്പ് ഫെഡറല്‍ നിലയത്തില്‍ ബഷീര്‍ സ്മാരക സമിതി നടത്തിയ ബഷീര്‍ ജന്മദിനാഘോഷം കഥാപാത്രങ്ങളായ സെയ്തുമുഹമ്മദും ഖദീജയും ബഷീര്‍ കൃതികള്‍ വായിച്ച് ഉദ്ഘാടനം ചെയ്യുന്നു.
തലയോലപ്പറമ്പ്: സാഹിത്യസുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 133-മത് ജന്മദിനവും ബഷീര്‍ കൃതികളായ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു, മരണത്തിന്റെ നിഴല്‍, മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്നീ കൃതികളുടെ 70-ാമത് വാര്‍ഷികവും ബഷീറിന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ ബഷീര്‍ കൃതികള്‍ വായിച്ച് ഉദ്ഘാടനം ചെയ്തത് വേറിട്ട അനുഭവമായി. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി, ബഷീര്‍ അമ്മ മലയാളം, ഫെഡറല്‍ ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ ജന്മനാടായ തലയോലപ്പറമ്പില്‍ നടത്തിയ ജന്മദിനാഘോഷ ചടങ്ങിലാണ് ബഷീര്‍ കൃതിയായ പാത്തുമ്മയുടെ ആടിലെ കഥാപാത്രങ്ങളായ സെയ്തുമുഹമ്മദും ഖദീജയും ബഷീര്‍ കൃതികള്‍ വായിച്ചത്. ബഷീര്‍ കുടുംബസമേതം താമസിച്ചിരുന്ന തലയോലപ്പറമ്പ് ഫെഡറല്‍ നിലയത്തിനുളളില്‍ നടത്തിയ ചടങ്ങില്‍ ബഷീര്‍ ഉപയോഗിച്ചിരുന്ന ചാരുകസേരയും സ്റ്റൂളും ഫെഡറല്‍ ബാങ്കിന് ഒപ്പിട്ട് നല്‍കിയ ആധാരത്തിന്റെ പകര്‍പ്പും സാക്ഷികളായത് ചടങ്ങിനെ ശ്രദ്ധേയമാക്കി. ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ചെയര്‍പേഴ്സണ്‍ ഡോ. എസ്. ലാലിമോള്‍ അധ്യക്ഷത വഹിച്ചു, ബഷീര്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍മാരായ പ്രൊഫ. കെഎസ് ഇന്ദു, മോഹന്‍ ഡി ബാബു, എന്നിവര്‍ ബഷീര്‍ കൃതികളെ പരിചയപ്പെടുത്തി, ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ ആര്‍.കലാദേവി, സമിതി ജനറല്‍ സെക്രട്ടറി പിജി ഷാജിമോന്‍, ഡൊമിനിക് ചെറിയാന്‍, ഡോ. എസ് പ്രീതന്‍, ഡി മനോജ് വൈക്കം, അബ്ദുല്‍ ആപ്പാഞ്ചിറ, കെഎം ഷാജഹാന്‍, അമ്പിളി ദിലീപ്, സുരേഷ് നാരായണന്‍, പ്രീതി ഉണ്ണികൃഷ്ണന്‍ കെആര്‍ സുശീലന്‍, നീലിമ അരുണ്‍, പിആര്‍ രാജീവ് എന്നിവര്‍ പങ്കെടുത്തു.