Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീമൂലം മാര്‍ക്കറ്റ് നഗരസഭ പുനര്‍നിര്‍മിച്ച് നാട്ടുചന്തയാക്കി പുതുവര്‍ഷത്തില്‍ നാടിനു സമര്‍പ്പിക്കും.
07/12/2019

വൈക്കം: നാശോന്മുഖമായി കിടന്നിരുന്ന ശ്രീമൂലം മാര്‍ക്കറ്റ് നഗരസഭ പുനര്‍നിര്‍മിച്ച് നാട്ടുചന്തയാക്കി പുതുവര്‍ഷത്തില്‍ നാടിനു സമര്‍പ്പിക്കും. രാജഭരണകാലത്ത് സ്ഥാപിതമായ മാര്‍ക്കറ്റ് പ്രവര്‍ത്തനരഹിതമായിട്ടു കാലമേറെയായി. അരപതിറ്റാണ്ടു മുന്‍പുവരെ മാര്‍ക്കറ്റിന്റെ പേര് നിലനിര്‍ത്താന്‍ ഇറച്ചി വില്‍പ്പന ഇവിടെ നടന്നിരുന്നു. വാഹനഗതാഗതം സുഗമമല്ലാതിരുന്ന കാലത്ത് ജലഗതാഗതത്തെ അടിസ്ഥാനമാക്കിയായിരുന്നു കെ.വി കനാലിന്റെ തീരത്തോടുചേര്‍ന്നുള്ള മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വ്യാപാരികളാണ് ഇവിടെ എത്തിയിരുന്നത്. മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം പതിനായിരങ്ങള്‍ കഴിയുമായിരുന്നു. ഇറച്ചിയും മീനും ഉള്‍പ്പെടെ ഒരു കുടുംബത്തിനുവേണ്ട എല്ലാ സാധനങ്ങളും ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ഇവിടെ ലഭ്യമായിരുന്നു. നഗരസഭ രൂപീകൃതമായതിനുശേഷവും മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം സജീവമായിരുന്നു. നഗരസഭയുടെ പ്രധാന വരുമാനമാര്‍ഗം കൂടിയായിരുന്നു ഇത്. കാരണം നിയോജകമണ്ഡലത്തിന്റെ എല്ലാ മേഖലകളിലുമുള്ള കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ ഇടനിലചൂഷണമില്ലാതെ വില്‍ക്കാന്‍ കഴിഞ്ഞത് ഏറ്റവും വലിയ അനുഗ്രഹമായിരുന്നു. മാര്‍ക്കറ്റില്‍ എത്തുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ റെക്കോര്‍ഡ് വേഗത്തിലായിരുന്നു വിറ്റുപോയിരുന്നത്. വൈക്കത്തിന്റെ പരമ്പരാഗത ഉല്‍പന്നങ്ങളായ തഴപ്പായ, ചകിരിഉല്‍പന്നങ്ങള്‍ എന്നിവക്കെല്ലാം നല്ലൊരു സാന്നിധ്യമായിരുന്നു മാര്‍ക്കറ്റ്. പലചരക്കുസാധനങ്ങള്‍ തൂക്കത്തിലും പാത്രങ്ങളുടെ അളവിലുമെല്ലാം ഇവിടെ വിറ്റിരുന്നു. മാര്‍ക്കറ്റില്‍ നിന്നും വരുമാനം പറ്റിയിരുന്ന അധികൃതര്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതമായി ഇവിടെ നടപ്പിലാക്കാന്‍ മറന്നതോടെ മാര്‍ക്കറ്റിലേക്കെത്തുന്ന കച്ചവടക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായി. രാവിലെയും വൈകിട്ടും പ്രവര്‍ത്തിച്ചിരുന്ന മാര്‍ക്കറ്റ് ആള്‍ത്തിരക്ക് കുറഞ്ഞതോടെ വൈകുന്നേരങ്ങളില്‍ മാത്രമായി ഒതുങ്ങി. പിന്നീടിത് ആഴ്ചയില്‍ രണ്ടായി. ഇതിനിടയില്‍ ടി.വി പുരം, ഉല്ലല, നാനാടം, കോവിലകത്തുംകടവ്, തലയോലപ്പറമ്പ് എന്നിവിടങ്ങളില്‍ മാര്‍ക്കറ്റുകള്‍ വന്നതോടെ ആഴ്ചയില്‍ രണ്ടുദിവസം നടന്നിരുന്ന ചന്തപോലും നടക്കാതെയായി. ഒടുവില്‍ മത്സ്യത്തിന്റെയും ഇറച്ചിയുടെയും കച്ചവടം മാത്രമായി ഇവിടെ ഒതുങ്ങി. കാലപ്പഴക്കത്താല്‍ ക്ഷയിച്ചുകിടക്കുന്ന കുറച്ചു കടമുറികള്‍ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇതിനെയാണ് നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ മുന്‍കയ്യെടുത്ത് ആധുനിക രീതിയില്‍ പുനര്‍നിര്‍മിച്ച് പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നത്.