Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചീനവലപ്രതിനിധികളും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നെടുത്ത തീരുമാനം നടപ്പിലാക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി
05/11/2019

വൈക്കം: വേമ്പനാട്ടുകായലിലെ അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം മൂലം കായലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞുവരുന്നു. കഴിഞ്ഞ ഇരുപതുവര്‍ഷക്കാലമായി വേമ്പനാട്ടുകായലില്‍ ലൈസന്‍സും ഫിഷറീസ് വകുപ്പിന്റെ അനുമതിയും ഇല്ലാതെ മത്സ്യബന്ധനം നടത്തുന്ന അഞ്ഞൂറില്‍പ്പരം ചീനവലകളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. 2010-ലെ ഫിഷറീസ് ആക്ടിന് വിരുദ്ധമായി ചെറിയ കണ്ണിവല ഉപയോഗിച്ചും അതി തീവ്രതയേറിയ ലൈറ്റ് പ്രകാശിപ്പിച്ചുമാണ് ഇവര്‍ മത്സ്യബന്ധനം നടത്തുന്നത്. ഈ മത്സ്യബന്ധനരീതിക്കെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പുമൂലം നിയമപരമായ നടപടികളിലൂടെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2015-ല്‍ ഫിഷറീസ് വകുപ്പിനോട് കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളതാണ്. മത്സ്യബന്ധനവുമായി യാതൊരുബന്ധവുമില്ലാത്ത റിട്ടോര്‍ട്ടുടമകളെയും വന്‍കിടക്കാരെയും സംരക്ഷിക്കുന്ന സമീപനമാണ് ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിച്ചു വരുന്നത്. ഇത്തരം ആളുകളെ സംരക്ഷിക്കുന്ന ചില തൊഴിലാളി സംഘടന നേതാക്കന്‍മാരുടെ നടപടി ഖേദകരമാണെന്നും അനധികൃത ചീനവലകള്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കുവാന്‍ ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റ് തയ്യാറായില്ലെങ്കില്‍ ഫിഷറീസ് ഓഫീസ് ഉപരോധിക്കുന്നതടക്കമുള്ള അതിശക്തമായ സമരങ്ങള്‍ക്ക് രൂപം നല്‍കുമെന്നും ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മറ്റി തലയാഴം പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. കോട്ടയം ജില്ലാ സബ്കളക്ടറുടെ നേതൃത്വത്തില്‍ ചീനവലപ്രതിനിധികളും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നെടുത്ത തീരുമാനം നടപ്പിലാക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.