Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍മാണത്തിലെ അപാകതയെത്തുടര്‍ന്നു വൈക്കം താലൂക്ക് ആയുര്‍വേദ ആശുപത്രി ചോരുന്നു.
10/10/2019

വൈക്കം: നിര്‍മാണത്തിലെ അപാകതയെത്തുടര്‍ന്നു വൈക്കം താലൂക്ക് ആയുര്‍വേദ ആശുപത്രി ചോരുന്നു. 1.40 കോടി രൂപ വിനിയോഗിച്ചു നിര്‍മിച്ച പുതിയ പേ വാര്‍ഡ് കെട്ടിടം ആശുപത്രിക്ക് ഫലത്തില്‍ ശാപമായിരിക്കുകയാണ്. 15 മുറികളുള്ള പേ വാര്‍ഡ് ബ്ലോക്കില്‍ ഫസ്റ്റ് ഫ്‌ളോറിലും സെക്കന്‍ഡ് ഫ്‌ളോറിലും ഷെയ്ഡ് ഇല്ലാത്തതിനാല്‍ ജനല്‍ വഴി പെയ്തു വെള്ളം അടിച്ചു കയറി മുറികളില്‍ വെള്ളം നിറയുകയാണ്. കെട്ടിടത്തിന്റെ സ്റ്റെയര്‍കേസില്‍ നിന്നു വെള്ളചാട്ടത്തിലേതുപോലെയാണ് വെള്ളം വരാന്തയിലേയ്ക്കു ഒഴുകിയിറങ്ങുന്നതെന്ന് രോഗികള്‍ പറയുന്നു.പേവാര്‍ഡ് ബ്ലോക്കിലെ ടൊയ്‌ലറ്റുകള്‍ക്കൊന്നും വെന്റിലേഷന്‍ ഇല്ലാത്തതും രോഗികളെ വലയ്ക്കുന്നു. കെട്ടിടത്തിലെ ഫ്‌ളോറില്‍ ആശുപത്രിക്ക് ചേരാത്ത തരത്തില്‍ മിനുസമുള്ള ടൈലുകളാണ് ഇട്ടിരിക്കുന്നത്. ശരീരത്തിനു തളര്‍ച്ച ബാധിച്ചവരും മറ്റും ചികില്‍സ തേടുന്ന ആശുപത്രിയുടെ സെക്കന്‍ഡ് ഫ്‌ളോറില്‍ രോഗികള്‍ക്കെത്തണമെങ്കില്‍ ലിഫ്റ്റു അനിവാര്യമാണെങ്കിലും ലിഫ്റ്റ് നിര്‍മ്മിക്കുന്നതിനു യാതൊരു സൗകര്യവുമൊരുക്കിയിട്ടില്ല. പേവാര്‍ഡില്‍ താമസിച്ചു ചികില്‍സ നടത്തുന്നവര്‍ക്ക് ട്രീറ്റ്‌മെന്റിന് മുറികളില്‍ സൗകര്യമില്ലാത്തതിനാല്‍ രോഗികള്‍ താഴെ എത്തണം. താലൂക്ക് ആയുര്‍വേദ ആശുപത്രിയിലെ പഴയ വാര്‍ഡുകളും മഴയില്‍ ചോര്‍ന്നൊലിക്കുകയാണ്. ഓട് വച്ച് വാര്‍ത്ത പഴക്കംച്ചെന്ന കെട്ടിടത്തിനു അറ്റകുറ്റപണി നടത്തിയിട്ടും വര്‍ഷങ്ങളായി. ആശുപത്രിയില്‍ മരുന്നു സൂക്ഷിക്കുന്ന സ്‌റ്റോര്‍ റൂമും ചോരുന്നതിനാല്‍ മരുന്നു മറ്റൊരിടത്തേയ്ക്ക് മാറ്റി. 50ഓളം രോഗികള്‍ക്ക് താമസിച്ചു ചികില്‍സ നേടാന്‍ കഴിയുന്ന ആശുപത്രിയില്‍ 20 ബെഡുകളുള്ള ആശുപത്രിക്കുഉള്ള സ്റ്റാഫ് പാറ്റേണാണുള്ളത്. 30 ബെഡുള്ള ആശുപത്രിയായി വൈക്കം താലൂക്ക് ആയുര്‍വേദ ആശുപത്രിയെ അപ് ഗ്രേഡ് ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ആശുപതി വികസന സമിതി യോഗത്തില്‍ അസൗകര്യങ്ങള്‍ മൂലം രോഗികള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അനില്‍കുമാര്‍ നഗരസഭ ചെയര്‍മാന്‍ പി.ശശിധരനെ ബോധ്യപ്പെടുത്തി. അടിയന്തിരമായി ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനു പുറമെ താലുക്ക് ആയുര്‍വേദ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനു ആരോഗ്യ വകുപ്പ് മന്ത്രിയെ സമീപിക്കുമെന്നും നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ പറഞ്ഞു.