Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മേവെള്ളൂര്‍ പാടശേഖരത്തില്‍ നീരൊഴുക്ക് തടസപ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു.
10/06/2019
മേവെള്ളൂര്‍ പാടശേഖരത്തില്‍ നീരൊഴുക്ക് തടസപ്പെടുത്തി നടക്കുന്ന ഇറിഗേഷന്‍ വകുപ്പിന്റെ നിര്‍മാണപ്രവൃത്തി.

വൈക്കം: മേവെള്ളൂര്‍ പാടശേഖരത്തില്‍ നീരൊഴുക്ക് തടസപ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. വെള്ളൂര്‍ പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് വാര്‍ഡുകളില്‍ ഉള്‍പ്പെട്ട 150 ഏക്കറോളം വരുന്ന പാടശേഖരത്തിലാണ് വിളവെടുപ്പ് പ്രായമായ നെല്‍കൃഷിയെ നശിപ്പിക്കുന്ന തരത്തില്‍ ഇറിഗേഷന്‍ വകുപ്പിന്റെ പുനര്‍നിര്‍മാണജോലികള്‍ നടക്കുന്നത്. കാലവര്‍ഷം ആരംഭിച്ചതോടെ മഴ പെയ്തുവരുന്ന വെള്ളം ഒഴുകി പോകാന്‍ മാര്‍ഗമില്ലാതെ കെട്ടികിടന്ന് നെല്ലു നശിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നൂറുമേനി വിളവെടുപ്പ് നടന്ന പാടശേഖരങ്ങളിലെ കര്‍ഷകര്‍ മഴ പെയ്താല്‍ നേരിടേണ്ടി വരിക വലിയ പ്രതിസന്ധികളായിരിക്കും. പ്രളയസമയത്തു തകര്‍ന്ന തോട് പുനര്‍നിര്‍മിക്കാന്‍ അധികാരികള്‍ വരുത്തിയ കാലതാമസം തന്നെയാണ് പ്രശ്‌നത്തെ സങ്കീര്‍ണമാക്കുന്നത്. പ്രളയത്തിനുശേഷം തോട് കര്‍ഷകരും നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും പഞ്ചായത്തുമെല്ലാം ചേര്‍ന്ന് ഒരുവിധം നേരെയാക്കിയിരുന്നു. വെള്ളം കെട്ടിനിന്നാല്‍ പാടത്തു കൊയ്ത്തു യന്ത്രം ഇറക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. മുന്‍കാലങ്ങളില്‍ ഇത്തരം അനുഭവങ്ങള്‍ പതിവായതോടെ കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ തൊഴിലുറപ്പു പദ്ധതിയില്‍പെടുത്തി രണ്ടര ലക്ഷം രൂപയോളം ചിലവഴിച്ചാണ് തോടിന്റെ ആഴം കൂട്ടി മൂവാറ്റുപുഴ ആറ്റില്‍ നിന്നും കൃഷി ആവശ്യത്തിനു വെള്ളം കയറ്റിയിറക്കുന്നതിനുള്ള സൗകര്യം ഒരുക്കിയതോടെയാണ് കര്‍ഷകര്‍ കൃഷി ഇറക്കാന്‍ തയാറായത്. ഇറിഗേഷന്‍ വകുപ്പ് തോടിന്റെ ഒരുവശം കരിങ്കല്‍ ഭിത്തി കെട്ടാന്‍ വശങ്ങളിലെ മണ്ണ് തോട്ടിലേക്ക് ഇടിച്ചിട്ടതോടെ തോട് വീണ്ടും നീരൊഴുക്ക് തടസപ്പെട്ട നിലയിലായി. മണ്ണു നീക്കം ചെയ്തു തോടിന്റെ ആഴം വര്‍ധിപ്പിച്ചില്ലങ്കില്‍ വിളവെടുക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തില്‍ തോട്ടിലേക്ക് ഇടിച്ചിട്ട മണ്ണ് നീക്കം ചെയ്ത് നീരൊഴുക്ക് വര്‍ധിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.