വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി ജനങ്ങള്‍ പരക്കം പായുമ്പോള്‍ വറ്റാത്ത ഉറവയായി ഒരു കുഴല്‍ക്കിണര്‍.
18/05/2019
നാല്‍പ്പത് വര്‍ഷത്തിനു മുമ്പ് കൃഷിക്കുവേണ്ടി പണിത രണ്ടരയടി വ്യാസത്തിലുള്ള കുഴല്‍ക്കിണര്‍ മൂടി സഹിതം
വൈക്കം: വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി ജനങ്ങള്‍ പരക്കം പായുമ്പോള്‍ വറ്റാത്ത ഉറവയായി ഒരു കുഴല്‍ക്കിണര്‍. ഏതാണ്ട് 35-40 വര്‍ഷങ്ങള്‍ക്കു മുന്‍മ്പ് ഉദയനാപുരം പഞ്ചായത്തിലെ നേരേകടവിന് സമീപം ഒരു സ്വകാര്യ പുരയിടത്തില്‍ കേന്ദ്രഗവണ്‍മെന്റിന്റെ ധനസഹായത്തോടെ പണി കഴിപ്പിച്ചതാണ് ഈ കുഴല്‍ക്കിണര്‍. കുടിവെള്ളത്തിന് കാര്യമായ ക്ഷാമമില്ലാത്ത അന്നത്തെ കാലഘട്ടത്തില്‍ പോലോത്തുമുക്കിന്റെ പടിഞ്ഞാറെ മേഖലയിലുണ്ടായിരുന്ന പള്ളത്തു പാടത്തെ ഏക്കറുകണക്കിന് കൃഷി ഭൂമിയില്‍ കൃഷിയാവശ്യത്തിന് വെള്ളം ഉപയോഗിക്കുന്നതിനു വേണ്ടിയാണ് സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കി സ്ഥലത്ത് രണ്ടരയടി വ്യാസമുള്ള ഈ കിണര്‍ സ്ഥാപിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കു മുന്‍മ്പ് വടക്കേ ഇന്ത്യയില്‍ നിന്നും പ്രഗല്‍ഭരായ തൊഴിലാളികളെ കൊണ്ടു വന്ന് താമസിപ്പിച്ചാണ് ഈ കിണര്‍ സ്ഥാപിച്ചത്. ഈ കിണറില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് 15 ദിവസം തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്ത് കൃഷി നടത്തിയിട്ടുണ്ട്. കൃഷിവകുപ്പിന്റെ താല്‍പ്പര്യപ്രകാരം നരേമംഗലത്ത് ഡോ. രാജശേഖരന്റെ പുരയിടത്തില്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് 2500 അടിയിലധികം താഴ്ചയില്‍ കുഴല്‍ക്കിണര്‍ ഒരു മാസക്കാലം കൊണ്ട് പൂര്‍ത്തിയാക്കിയത്. ഈ കിണറും ഇതിലെ ശുദ്ധജലവും വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ രണ്ടു വാര്‍ഡിലെ ജനങ്ങള്‍ക്ക് കുടിവെള്ള പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.