ഭക്തിനിര്‍ഭരമായി ഉദയനാപുരത്തപ്പന്റെ വിടപറച്ചില്‍
01/12/2018
വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്നു പുലര്‍ച്ചേ നടന്ന ഉദയനാപുരത്തപ്പന്റെ വിടപറച്ചില്‍
വൈക്കം: വലിയ കാണിക്കക്കുശേഷം എഴുന്നള്ളിപ്പുകള്‍ ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി. കൊടിമര ചുവട്ടില്‍വച്ച് ദേവീദേവന്‍മാരും അവസാനം ഉദയനാപുരത്തപ്പനും വൈക്കത്തപ്പനോട് യാത്ര ചോദിച്ചു. ക്ഷേത്രത്തിന്റെ വടക്കേ ഗോപുരത്തിന് സമീപത്തുവെച്ച് പുത്രനായ ഉദയനാപുരത്തപ്പന്‍ പിതാവായ വൈക്കത്തപ്പനോട് യാത്ര ചോദിക്കുന്ന രംഗം വികാര തീവ്രമായ കാഴ്ചയാണ് സമ്മാനിച്ചത്. യാത്ര ചോദിക്കുന്ന മുഹൂര്‍ത്തത്തില്‍ എഴുന്നള്ളിക്കുന്ന ഗജവീരന്‍മാര്‍ മുഖാമുഖം നിന്ന് തുമ്പി ഉയര്‍ത്തി അഭിവാദ്യം ചെയ്തു. ഓംകാരം മുഴങ്ങുന്ന ശംഖനാദത്തോടൊപ്പം ആനകളും പ്രത്യേകരീതിയില്‍ ശബ്ദം പുറപ്പെടുവിച്ചു. ഇതേസമയം തന്നെ 'ദുഃഖം ദുഃഖകണ്ഠാരം' എന്ന രാഗത്തില്‍ നാദസ്വരവും ഉയര്‍ന്നു. പതിനായിരക്കണക്കിനു ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞ ക്ഷേത്രം ഈ സമയം നിശബ്ദമായിരിന്നു. യാത്ര പറയുന്ന ഉദയനാപുരത്തപ്പനെ നോക്കി വൈക്കത്തപ്പന്‍ ശ്രീകോവിലിലേക്കു പോകുന്ന കാഴ്ച ഭക്തജനങ്ങളെ ഈറനണിയിച്ചു. ഒരു അച്ഛന്റെ തികഞ്ഞ പ്രൗഢിയോടെ, എന്നാല്‍ അടക്കിപിടിച്ച വികാരവായ്‌പോടെ ക്ഷേത്രഗോപുരം വരെ പോയി മകനെ നോക്കി നിന്നതും തിരിച്ചെഴുന്നള്ളിപ്പും ഭക്തിനിര്‍ഭരമായി. വളരെ സാവധാനം ശ്രീകോവിലിലേക്കു കയറിയ വൈക്കത്തപ്പന്‍ തലേദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി. ഇതിനോട് അനുബന്ധിച്ചുള്ള ശ്രീഭൂതബലിക്കാണ് ഭഗവാന്റെ പള്ളിവേട്ടയും പള്ളിക്കുറുപ്പും നടക്കുന്നത്.