Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊടിക്കൂറ സമര്‍പ്പണം നടത്തി
12/11/2018
അഷ്ടമി ഉല്‍സവത്തിന് കൊടിയേറ്റാനുള്ള കൊടിക്കൂറ വടയാര്‍ ആലുങ്കല്‍ ആര്‍.പ്രതാപചന്ദ്രന്‍ വഴിപാടായി ക്ഷേത്ര നടയില്‍ സമര്‍പ്പിക്കുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ഉല്‍സവത്തിനും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കാര്‍ത്തിക ഉല്‍സവത്തിനും കൊടികേറ്റാനുള്ള കൊടിക്കൂറ തിങ്കളാഴ്ച രാവിലെ ഇരു ക്ഷേത്രങ്ങളിലും കൊടിമരത്തിനു മുന്നില്‍ ആചാരപൂര്‍വ്വം സമര്‍പ്പിച്ചു. വടയാര്‍ ആലുങ്കല്‍ ആര്‍.പ്രതാപചന്ദ്രനാണ് കൊടിക്കൂറകള്‍ വഴിപാടായി സമര്‍പ്പിച്ചത്. ആദ്യം ഉദയനാപുരം ക്ഷേത്രത്തില്‍ കൊടിക്കൂറ സമര്‍പ്പിച്ചു. കൊടിമരത്തിനു മുന്നില്‍ ദീപം തെളിയിച്ച് ഇലയിട്ട് കൊടിക്കൂറ സമര്‍പ്പിച്ചു. സബ് ഗ്രൂപ്പ് ഓഫീസര്‍ ശിവശങ്കര മാരാര്‍, മേല്‍ശാന്തിമാരായ ആഴാട് നാരായണന്‍ നമ്പൂതിരി, ആഴാട് ഉമേഷ് നമ്പൂതിരി, എറാഞ്ചേരി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് കൊടിക്കൂറ ഏറ്റുവാങ്ങി. വൈക്കം ക്ഷേത്രത്തില്‍ ആനക്കൊട്ടിലില്‍ കൊടിമരത്തിനു മുന്നില്‍ ഇലയിട്ട് ദീപം തെളിയിച്ച് കൊടിക്കൂറ സമര്‍പ്പിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീപ്രസാദ് ആര്‍.നായര്‍ കൊടിക്കൂറ ഏറ്റുവാങ്ങി. ഉപദേശക സമിതി ഭാരവാഹികളായ ഡി.സോമന്‍, പി.എം. സന്തോഷ് കുമാര്‍ എന്നിവരും ഭക്തജനങ്ങളും പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച ശേഷമാണ് ഇരു ക്ഷേത്രങ്ങളിലും കൊടിക്കൂറ സമര്‍പ്പണം നടത്തിയത്. ചമയ നിര്‍മ്മാതാവ് ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് പാണംപറമ്പില്‍ കെ.ജി. സാജനാണ് ക്ഷേത്രത്തില്‍ വ്രതം അനുഷ്ഠിച്ച് കൊടിക്കൂറ തയ്യാറാക്കിയത്. വൈക്കം ക്ഷേത്രത്തിലെ കൊടിക്കൂറയ്ക്ക് രണ്ട് ചന്ദ്രക്കല, വലിയ വട്ടകുമിളകള്‍, മാന്‍, നന്ദികേശന്‍, രണ്ട് ത്രിക്കണ്ണ്, നാല് കാളാഞ്ചികള്‍ എന്നിവ ആലേഖനം ചെയ്താണ് നാല് മീറ്റര്‍ നീളത്തില്‍ വെല്‍വെറ്റ് പട്ടില്‍ കൊടിക്കൂറ തുന്നി തയ്യാറാക്കിയത്. ഉദയനാപുരം ക്ഷേത്രത്തിലെ കൊടിക്കൂറ അഷ്ടദളത്തില്‍ ഓം, വലിയ വെള്ളി ചന്ദ്രക്കല, വെള്ളിക്കുമിളകള്‍, നാല് കാളാഞ്ചി എന്നീ ചിത്രപ്പണികളോടെയാണ് നാല് മീറ്റര്‍ നീളത്തില്‍ കൊടിക്കൂറ നിര്‍മ്മിച്ചത്. വൈക്കം ക്ഷേത്രത്തില്‍ അഷ്ടമി ഉല്‍സവത്തിന് 19 ന് രാവിലെ 6.20 നും 8.15 നും ഇടയ്ക്കുള്ള സമയത്ത് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനേഴത്ത് മേക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറും. ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ 15ന് രാവിലെ 6.30 നും 8.30 നും ഇടയ്ക്കുള്ള സമയത്താണ് കൊടിയേറ്റ്.