Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അരുമകള്‍ അരങ്ങുവാഴുമ്പോള്‍
04/07/2018

വൈക്കം: ഒരു കാലത്ത് നഗരങ്ങളിലെ സമ്പന്നരുടെ വിനോദ ഉപാധിയായി മാത്രം കണ്ടിരുന്ന അരുമപക്ഷികളും മൃഗങ്ങളും ഇന്ന് ചെറുനഗരങ്ങളിലും വീടുകളിലും പ്രിയപ്പെട്ടവരായി മാറുകയാണ്. വിവിധയിനം നായ്ക്കള്‍, പൂച്ചകള്‍, തത്ത, പ്രാവ്, അലങ്കാരപക്ഷികള്‍, അലങ്കാരകോഴികള്‍, മുയല്‍ തുടങ്ങിയവയെല്ലാം സാധാരണമാണ്. നായ്ക്കളില്‍ തന്നെ പതിനായിരങ്ങള്‍ വിലയുള്ളവയുണ്ട്. പഞ്ചാബില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും കൊണ്ടു വന്ന ലാബ്രഡോര്‍ മുതല്‍ സൈബീരിയന്‍ ഹസ്‌കി വരെ ഇവയില്‍പ്പെടും. പൂച്ചക്കളില്‍ പ്രിയം പേര്‍ഷ്യന്‍ പൂച്ചകള്‍ക്കാണ്. കൂടാതെ ഗിനിപിഗ്, ഹാംസ്റ്റര്‍ തുടങ്ങിയ വിദേശികളും കുതിരയും വരെ ഓമന മൃഗങ്ങളുടെ പട്ടികയില്‍ നാട്ടുംപുറത്തും ഇടം തേടിക്കഴിഞ്ഞു. നഗരങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന പെറ്റ് ഷോപ്പുകളും സജീവമായി. സ്വദേശിയും വിദേശിയുമായ ഇരുപതിലധികം കമ്പനികളുടെ പെറ്റ് ഫുഡുകള്‍, മരുന്നുകള്‍, ഷാംമ്പൂ, സോപ്പുകള്‍, മിഠായികള്‍, കളിപ്പാട്ടങ്ങള്‍, ബ്രഷുകള്‍, ചങ്ങല, ബെല്‍റ്റ്, പാത്രങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് പെറ്റ്‌ഷോപ്പുകളില്‍ വില്‍പ്പനയ്ക്കുള്ളത്. വൈക്കം നഗരത്തില്‍ തന്നെ കച്ചേരിക്കവലയിലും വലിയകവലയിലും രണ്ടു പെറ്റ് ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ പറയുന്നത് അരുമ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാനെത്തുന്നവരില്‍ പണക്കാരെന്നോ പാവപ്പെട്ടവനെന്നോ കാര്യമായ വ്യത്യാസങ്ങള്‍ ഇല്ലെന്നാണ്. പുതുതലമുറയില്‍പ്പെട്ട ചെറുപ്പക്കാരും തനിച്ചു താമസിക്കുന്നവരുമാണ് പെറ്റ്‌ഹോള്‍ഡേഴ്‌സില്‍ അധികവും. അരുമകളെ ഓമനിച്ച് വളര്‍ത്തുകയും അവയോട് കടുത്ത വൈകാരിക ബന്ധം പുലര്‍ത്തുകയ#ു#ം ചെയ്യുന്നവരുടെ എണ്ണം ഗ്രാമനഗരഭേതമില്ലാതെ വര്‍ദ്ധിക്കുകയാണ്. വൈകാരിക അരക്ഷിതാവസ്ഥയിലും ഏകാന്തതയിലും സ്വാന്തനമാവുന്ന പെറ്റ്‌സ് തെറാപ്പി, ഹിപ്പോ തെറാപ്പി തുടങ്ങിയവയ്ക്കുമെല്ലാം പ്രചാരമേറുകയാണ്. ഫെയ്‌സ് ബുക്ക്-വാട്‌സ് ആപ്പ് കൂട്ടായ്മകളും സജീവം. നല്ലയിനം നായ്ക്കളുടെയും പൂച്ചകളുടെയും അന്‍പതിലധികം ബ്രീഡര്‍മാരും നഗരത്തിലും പരിസരങ്ങളിലും സജീവമാണ്. വീട്ടമ്മമാര്‍ക്കും, ചെറുപ്പക്കാര്‍ക്കും ഏറെ ആയാസമില്ലാത്ത ഒരു തൊഴിലായും അരുമ മൃഗങ്ങളുടെ വളര്‍ത്തലും വിപണനവും നല്‍കുന്ന സാധ്യതയും ചെറുതല്ല. ഇവയുടെയെല്ലാം ശാസ്ത്രീയ പരിപാലനത്തിനും വാക്‌സിനേഷനുകള്‍ക്കും ആവശ്യമായ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. ഒ.റ്റി തങ്കച്ചന്‍ പറഞ്ഞു. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പേ വിഷത്തിനുള്ള പ്രതിരോധ കുത്തിവെയ്പ്പുകള്‍ക്കൊപ്പം തന്നെ കനയിന്‍ ഡിസ്റ്റംബര്‍, പാര്‍വ്വോ വൈറസ്, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങി അവയില്‍ നിന്നും മനുഷ്യനിലേക്ക് പകരാവുന്നതും ചികിത്സ പ്രായേണ ദുഷ്‌ക്കരവുമായ മാരക രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പുകള്‍ ഒഴിച്ചുകൂടാന്‍ ആവാത്തതാണ്. പ്രത്യേകിച്ചും ഇവ കുട്ടികളുടെ കളിക്കൂട്ടുകാരാവുകയും പല വീടുകളിലും അകത്തളങ്ങളില്‍ ഇവയ്ക്ക് യഥേഷ്ടം സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അലങ്കാര കോഴികള്‍ക്കുമെല്ലാം സമയാസമയങ്ങളില്‍ വിരയിളക്കലിനുള്ള മരുന്നുകള്‍ നല്‍കേണ്ടതും അത്യന്താപേക്ഷിതമാണ്. പല രോഗങ്ങള്‍ക്കും ഫലപ്രദമായ ഹോമിയോ-ആയുര്‍വേദ ചികിത്സകളും ഇന്ന് പ്രയോജനപ്പെടുത്താറുണ്ട്.