കേരളത്തിനും ആയൂര്‍വേദത്തിനും നന്ദി പറഞ്ഞ് ഫ്രഞ്ച് കുടുംബം
28/02/2018
ഫ്രാന്‍സില്‍ നിന്നും ചികിത്സയ്‌ക്കെത്തിയ ലൂണയും മാതാവും ഡോക്ടര്‍ വിജിത്ത് ശശിധറിനും ഡോക്ടര്‍ സില്‍വി ലഗ്രേനും വാനിസയ്ക്കുമൊപ്പം
വൈക്കം: കേരളത്തിനും ആയൂര്‍വേദത്തിനും നന്ദി പറഞ്ഞ് ജീവിതത്തിലേക്ക് പിച്ചവെയ്ക്കുകയാണ് ലൂണ എന്ന ഫ്രഞ്ച് പെണ്‍കുട്ടി. ഇവള്‍ ജനിച്ചത് തന്നെ ഹൃദയത്തിന് ഘടനാവൈകല്യം ഉണ്ടാക്കുന്ന ട്രങ്കസ് ആര്‍ട്ടിരിയോസിസ് എന്ന സഹജ രോഗവുമായാണ്. ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി മൂന്നു മാസം പ്രായമുള്ളപ്പോഴും ഏഴാം വയസ്സിലും സങ്കീര്‍ണ്ണമായ ഹൃദയശസ്ത്രക്രിയകള്‍ക്ക് വിധേയയാകേണ്ടി വന്നു ലൂണയ്ക്ക്. ജീവിതം ഏതാണ്ട് സാധാരണ നിലയിലേക്ക് തിരികെ എത്തുമ്പോഴാണ് എഫ്.എസ്.എച്ച് മസ്‌കൂലര്‍ ഡിസ്‌ട്രോഫി എന്ന ജനിതക വൈകല്യം ഇവള്‍ക്കുണ്ട് എന്ന് വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം പാരീസിലെ സെപ്ഷ്യലിറ്റി ഹോസ്പ്പിറ്റലിലെ വിദഗ്ധഡോക്ടര്‍മാര്‍ കണ്ടെത്തിയത്. മുഖത്തെയും തോളിലെയും കൈകാലുകളിലെയും മാംസപേശികള്‍ ക്രമേണ ശോഷിച്ച് പ്രവര്‍ത്തശേഷി നഷ്ടപ്പെടുന്ന ഒരു അപൂര്‍വ്വ ജനിതക രോഗമാണ് മസ്‌കുലര്‍ ഡിസ്‌ട്രോഫി. പൂര്‍ണ്ണമായും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജീവിതം വീല്‍ചെയറിലേയ്ക്കും ബെഡ്ഡിലേക്കും മാത്രമൊതുങ്ങുമെന്ന് അറിഞ്ഞ് ലൂണ വിഷാദരോഗത്തിനടിമയായി.
ലൂണയുടെ മാതാവ് ക്ലയര്‍ മകളെയും കൂട്ടി ഫിസിയോതെറാപ്പി, ഓസ്റ്റിയോപ്പതി, കെനീസിയോ തെറാപ്പി മുതലായവ പരീക്ഷിച്ചു നോക്കിയെങ്കിലും ആശ്വാസം താല്‍ക്കാലികമായിരുന്നു. ലൂണയുടെ ചലനശേഷി നാള്‍ക്കുനാള്‍ മോശമായിക്കൊണ്ടിരുന്നു. പിന്നീട് മിഷേല്‍ എന്ന ഫ്രഞ്ച് ആയൂര്‍വേദ വിദഗ്ധരുടെ കീഴില്‍ തിരുമ്മ് ചികിത്സയും യോഗാസനങ്ങളും പരിശീലിച്ചു. അപ്പോഴേക്കും ഇവള്‍ പൂര്‍ണ്ണമായും വീല്‍ചെയറിനെ ആശ്രയിക്കേണ്ട അവസ്ഥയില്‍ എത്തിയിരുന്നു. ലൂണയുടെ ആരോഗ്യനില മോശമാകുന്നത് തിരിച്ചറിഞ്ഞ മിഷേല്‍ ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ക്ലാസ്സുകള്‍ക്കും പരിശീലനങ്ങള്‍ക്കും എത്താറുള്ള വൈക്കത്തെ ശ്രീകൃഷ്ണ ആയൂര്‍വേദ ചികിത്സാകേന്ദ്രത്തിലെ ഡോക്ടര്‍ വിജിത്ത് ശശിധറിനടുത്തേയ്ക്ക് പറഞ്ഞയച്ചു. ഈ സമയം മൂന്നാമതൊരു ഹൃദയശസ്ത്രക്രിയ കൂടി വേണ്ടി വരുമെന്ന് ഫ്രാന്‍സിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
2017-ഫെബ്രുവരിയിലാണ് നേരിയ പ്രതീക്ഷയുമായി ലൂണയും മാതാവ് ക്ലയറും ശ്രീകൃഷ്ണ ആയുര്‍വേദ കേന്ദ്രത്തിലെത്തിയത്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം മടങ്ങി പോകുമ്പോള്‍ കൈകാലുകള്‍ക്ക് ബലവും ചലനശേഷിയും വര്‍ദ്ധിച്ചതായും നട്ടെല്ലിനുണ്ടായിരുന്ന വളവ് കുറഞ്ഞ് വരുന്നതായും ബോധ്യപ്പെട്ടു. ഒരുവര്‍ഷത്തിനുള്ളില്‍ ചികിത്സകള്‍ക്കായി ലൂണ കേരളത്തിലെത്തി. ഇപ്പോള്‍ പരസഹായമില്ലാതെ സ്വന്തം ജീവിതം നയിക്കാന്‍ പ്രാപ്തയാണ് ലൂണ. ഉന്‍മേഷവതിയായ അവള്‍ സ്വയം കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കുകയും മീടിചീകുന്നതിനും വസ്ത്രം ധരിക്കുന്നതിനും കഴിയുന്നു. വീല്‍ചെയര്‍ ഉപേക്ഷിച്ച് ഏതാനും മാസങ്ങളായി അവള്‍ പതിവായി സ്‌കൂളില്‍ പോകൂന്നു. വിഷാദ രോഗത്തില്‍ നിന്ന് മുക്തിനേടിയ ലൂണ ഇന്ന് ഫാഷന്‍ ഡിസൈനറാകണമെന്ന സ്വപ്നത്തിലാണ്. നേരുത്തേ നിര്‍ദ്ദേശിച്ചിരുന്ന മൂന്നാമത്തെ ഹൃദയശസ്ത്രക്രിയ വേണ്ടി വരില്ലെന്ന് ഫ്രാന്‍സിലെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
എഫ്.എസ്.എച്ച് മസ്‌കൂലര്‍ ഡിസ്‌ട്രോഫി ബാധിച്ച രോഗികളുടെ ചികിത്സയ്ക്കായി ലോകത്തിലേറ്റവുമധികം ഗവേഷണം നടക്കുന്നത് ഫ്രാന്‍സിലാണ്. ചില ചികിത്സകളിലൂടെ ശരീരഭാരം വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ശരീരത്തിന്റെ ചലനശേഷി വീണ്ടെടുക്കുന്നതിനും പരസഹായം കൂടാതെ രോഗിയെ ജീവിക്കാന്‍ പ്രാപ്തമാക്കുന്നതിനും സാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ലൂണയുടെ ചികിത്സാ പുരോഗതി ഈ രോഗം മൂലം ദുരിതമനുഭവിക്കുന്ന അനേകരുടെ ജീവിതത്തിലേക്ക് ആയുര്‍വേദം പ്രതീക്ഷയുടെ വഴി തുറക്കുകയാണ്. ശോധന ചികിത്സയും പഞ്ചകര്‍മ്മയുമാണ് പ്രധാനമായും ലൂണയ്ക്ക് നല്‍കിയതെന്ന് ഡോക്ടര്‍ വിജിത്ത് ശശിധര്‍ പറഞ്ഞു. ആയുര്‍വേദത്തിന്റെ ഈ ചികിത്സാ അനുഭവത്തെകുറിച്ച് അന്താരാഷ്ട്ര തലത്തില്‍ ഗൗരവമായ പഠനങ്ങള്‍ ഉണ്ടാകണമെന്ന് ലൂണയ്ക്കും മാതാവ് ക്ലയറിനുമൊപ്പമുണ്ടായിരുന്ന പാരീസ് ബിഷാ ഹോസ്പ്പിറ്റലിലെ ജെറിയാട്രിക്‌സ് വിഭാഗം മുന്‍മേധാവി ഡോക്ടര്‍ സില്‍വി ലഗ്രേനും പാരീസില്‍ നഴ്‌സായ വാനിസയും പറഞ്ഞു.