Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരക്കുസേവന നികുതിയുടെ മറവില്‍ ഹോട്ടലുകളിലും വെളിച്ചെണ്ണ വ്യാപാര കേന്ദ്രങ്ങളിലും പകല്‍ക്കൊള്ള.
18/09/2017

വൈക്കം: ചരക്കുസേവന നികുതിയുടെ മറവില്‍ ഹോട്ടലുകളിലും വെളിച്ചെണ്ണ വ്യാപാര കേന്ദ്രങ്ങളിലും പകല്‍ക്കൊള്ള. ഈ അവസ്ഥ തുടര്‍ന്നാല്‍ സാധാരണക്കാര്‍ക്ക് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കുക അപ്രാപ്യമായിരിക്കും. വൈക്കത്തു പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ കോഫീ ഹൗസില്‍ പോലും ജി.എസ്.ടി വലിയ വിലക്കയറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. വൈക്കം-തലയോലപ്പറമ്പ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ ഹോട്ടലില്‍ ജി.എസ്.ടിയുടെ മറവില്‍ ഈടാക്കുന്നത് വലിയ അതിക്രമങ്ങളാണ്. ചിക്കന്‍ ബിരിയാണി കഴിച്ചാല്‍ കൈപൊള്ളും. കഴിഞ്ഞ ദിവസം ജി.എസ്.ടിയും നല്‍കി പാഴ്‌സലായി ചിക്കന്‍ ബിരിയാണി വാങ്ങികൊണ്ടു പോയ കുടുംബത്തിന് അമളി പറ്റി. വീട്ടില്‍ ചെന്നപ്പോള്‍ ചിക്കന്‍ ബിരിയാണി തുറന്നുനോക്കുമ്പോള്‍ ചോറുമാത്രമാണുണ്ടായിരുന്നത്. ഇതറിഞ്ഞ ഉടന്‍ ഇവര്‍ ഹോട്ടലിലേക്ക് ഫോണ്‍ ചെയ്തു വിവരം തിരക്കിയപ്പോള്‍ നിങ്ങള്‍ വാങ്ങിയത് നെയ് ചോറായിരിക്കുമെന്ന മറുപടിയാണ് പറഞ്ഞത്. എന്നാല്‍ ബില്‍ ചിക്കന്‍ ബിരിയാണിയുടെ പേരിലാണെന്ന് ഗുണഭോക്താവ് പറഞ്ഞെങ്കിലും ഇവര്‍ ഉരുണ്ടുകളിച്ചു തടിതപ്പുകയായിരുന്നു. മണ്ഡലത്തില്‍ ജി.എസ്.ടിയുടെ പേരില്‍ നികുതിയടക്കുന്ന ഒരു ഹോട്ടല്‍പോലും ഇല്ലെന്നാണ് അധികാരകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. നഗരത്തിലെ ഒരു ടാക്‌സി ഡ്രൈവര്‍ ഒരു ഹോട്ടലില്‍ കയറി മസാല ദോശയും ചായയും കഴിച്ചിറങ്ങിയപ്പോള്‍ മുന്‍ദിവസങ്ങളില്‍ കഴിച്ചതിനേക്കാള്‍ എട്ട് രൂപ കൂടുതല്‍ ഈടാക്കി. വിവരം തിരക്കിയപ്പോള്‍ ഉടന്‍ തന്നെ മറുപടിയും ലഭിച്ചു, ജി.എസ്.ടിയാണ്. സാധാരണക്കാരെ ജി.എസ്.ടിയുടെ മറവില്‍ കൊള്ളയടിക്കുന്ന ഹോട്ടലുകാര്‍ക്കെതിരെ ചെറുവിരലനക്കാന്‍പോലും അധികാരികള്‍ തയ്യാറാകുന്നില്ല. ഗ്രാമീണ മേഖലകളിലേക്കു ചെന്നാല്‍ ജി.എസ്.ടി ഒന്നുമില്ല. നഗരത്തില്‍ മൂന്നു പൊറോട്ടയും കടലക്കറിയും ചായയും കുടിക്കുമ്പോള്‍ ചുരുങ്ങിയത് 80 രൂപ വരെ വരുന്നു. എന്നാല്‍ ഇത് ഗ്രാമീണമേഖലയിലേക്ക് എത്തിയാല്‍ 40 രൂപയിലൊതുങ്ങും. ഇവിടെയെല്ലാം ഇവര്‍ പറയുന്നതും ജി.എസ്.ടി തന്നെയാണ്. ജി.എസ്.ടി എങ്ങനെ ഹോട്ടല്‍ ഉടമകള്‍ സര്‍ക്കാരിലേക്ക് നല്‍കുന്നുവെന്ന് ചോദിച്ചാല്‍ ഉത്തരം ഇവര്‍ക്കില്ല. ജി.എസ്.ടി ഈടാക്കുന്നവര്‍ നല്‍കുന്ന ഭക്ഷണത്തിന്റെ അളവുതൂക്കത്തില്‍ വലിയ തട്ടിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മസാലദോശ ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങളുടെ തൂക്കം കൃത്യമായിരിക്കണമെന്ന ഭക്ഷ്യവകുപ്പിന്റെ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയാണ് ഇവര്‍ കൊള്ളനടത്തുന്നത്. ബീഫ് ഫ്രൈയും ഉഴുന്നുവടയുമെല്ലാം പരിശോധിച്ചാല്‍ പല കടകള്‍ക്കും പൂട്ടുവീഴും. കോഴിയിറച്ചിക്ക് 130 ആയാലും 85 ആയാലും ഒരു ഫ്രൈക്ക് മിക്ക കടകളിലും 80 മുതല്‍ 90 രൂപ വരെയാണ് വില. വരുംദിവസങ്ങളില്‍ കോഴിയിറച്ചിവില ഇടിഞ്ഞാലും ഹോട്ടലുകളിലെ വില കുറക്കാന്‍ ഒരു കടക്കാരനും കൂട്ടാക്കാറില്ല. ഇതു കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നതാണ്. ബേക്കറികളിലേക്കും ജി.എസ്.ടി എത്താന്‍ പോകുന്നുവെന്നാണ് അറിയുന്നത്. ഇതുസംഭവിച്ചാല്‍ ചിക്കന്‍, മുട്ട, വെജിറ്റബിള്‍ പഫ്‌സുകള്‍ക്ക് 15 മുതല്‍ 20 രൂപ വരെ എത്തുമെന്നുള്ള കാര്യം ഉറപ്പാണ്. ചായ, ഉഴുന്നുവട, കട്‌ലറ്റ്, ബര്‍ഗര്‍, പിസ എന്നിവക്കെല്ലാം വില കുതിച്ചുയരും. നഗരത്തിലും ഗ്രാമീണമേഖലകളിലും കൊപ്ര ആട്ടി വെളിച്ചെണ്ണ വ്യാപാരം നടത്തുന്നവരും ജനങ്ങളെ പിഴിയുകയാണ്. കടകളില്‍ 170 രൂപ മുതല്‍ 175 രൂപ വരെ നിരക്കില്‍ ബ്രാന്‍ഡഡ് കമ്പനികളുടെ എണ്ണ ലഭിക്കുമ്പോള്‍ ഇവര്‍ ഇതിന് 180 മുതല്‍ 190 രൂപ വരെ ഈടാക്കുന്നു. വിലക്കൂടുതലിനെക്കുറിച്ചു ചോദിച്ചാല്‍ ഉടന്‍ ലഭിക്കും മറുപടി, ജി.എസ്.ടി. എന്തിനും ഏതിനും ജി.എസ്.ടി ഉയര്‍ത്തി സാധാരണക്കാരെ ഇവര്‍ പിഴിയുകയാണ്. ജി.എസ്.ടി വന്നപ്പോള്‍ ഇപ്പോള്‍ ആകെ കുറഞ്ഞിരിക്കുന്നത് കോഴിയിറച്ചിയുടെ വില മാത്രമാണ്. ഇന്നലെ നഗരത്തിലും ഗ്രാമീണമേഖലകളിലുമെല്ലാം 85 രൂപയായിരുന്നു കോഴിയിറച്ചി വില. നഗരസഭയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിഷയത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തണമെന്നതാണ് ജനകീയ ആവശ്യം.