Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൂറിസം മേഖലയിലേക്ക് ചുവടുവെക്കാന്‍ വൈക്കം നടത്തിയ ജനകീയ കൂട്ടായ്മകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം
15/09/2017
ടൂറിസം വികസനം കൊതിക്കുന്ന കോട്ടയം-വൈക്കം കനാല്‍.

വൈക്കം: ടൂറിസം മേഖലയിലേക്ക് ചുവടുവെക്കാന്‍ വൈക്കം നടത്തിയ ജനകീയ കൂട്ടായ്മകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി വൈക്കത്തെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായി ഉയര്‍ത്തുന്നതിനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യം നടത്തുന്ന ജനപങ്കാളിത്ത ടൂറിസം പദ്ധതിയാണ് ഇതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ടൂറിസം ആസൂത്രണ പ്രക്രിയയാണ് പെപ്പെര്‍. തങ്ങളുടെ പ്രദേശത്ത് ടൂറിസം മേഖലയില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ ജനങ്ങള്‍ക്കും പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പങ്കാളിത്തം നല്‍കുന്ന പദ്ധതിയാണിത്. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാറാണ് വൈക്കത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കൂട്ടിയിണക്കി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കിയത്. സി.കെ ആശ എം.എല്‍.എയും, കെ.രൂപേഷ്‌കുമാറും ചേര്‍ന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം സെക്രട്ടറി ഡോ. വി.വേണു ഐ.എ.എസ്, ഡയറക്ടര്‍ പി.ബാലകിരന്‍ ഐ.എ.എസ് എന്നിവര്‍ക്ക് പദ്ധതി സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ മാസം ചേര്‍ന്ന ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് ഈ പദ്ധതിക്ക് അംഗീകാരം നല്‍കി. ആദ്യ ഘട്ടത്തില്‍ വൈക്കം നഗരസഭ, ചെമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം, ടി.വി പുരം, വെച്ചൂര്‍, തലയാഴം, കല്ലറ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, രണ്ടാം ഘട്ടത്തില്‍ തലയോലപ്പറമ്പ്, വെള്ളൂര്‍ പഞ്ചായത്തുകളും പദ്ധതിയുടെ ഭാഗമാകും. അടുത്ത മാസം ആരംഭിക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനം വിവിധ ഘട്ടങ്ങളിലൂടെ മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ടൂറിസം ഗ്രാമസഭ, ടൂറിസം റിസോര്‍സ് മാപ്പിങ്, ടൂറിസം റിസോര്‍സ് ഡയറക്ടറി പ്രസിദ്ധീകരിക്കല്‍, ടൂറിസം മാര്‍ക്കറ്റിങ് ( ദേശീയ-വിദേശ ടൂറിസം മേളകള്‍, ഓണ്‍ ലൈന്‍), ഫാം ട്രിപ്പുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍നിന്നും ഗുണഭോക്താക്കളുടെ തെരെഞ്ഞെടുപ്പ്, കുറഞ്ഞത് 2000 പേര്‍ക്കു ടൂറിസം മേഖലയിലെ തൊഴില്‍ പരിശീലനം, തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളില്‍ നിന്നും ജനകീയമായി നിര്‍ദ്ദേശിക്കപ്പെട്ട് അംഗീകരിച്ചു നല്‍കുന്ന ടൂറിസം പ്രൊജെക്ടുകളുടെ അംഗീകാരവും നിര്‍വഹണവും, ടൂറിസം മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കലും നിര്‍വഹണവും എന്നിവയാണ് പെപ്പെര്‍ പദ്ധതിപ്രകാരം നടപ്പിലാക്കുന്നത്. കൂടാതെ എം.എല്‍.എ ചെയര്‍മാനും, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കണ്‍വീനറും ആയ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കമ്മിറ്റിക്കായിരിക്കും പദ്ധതിയുടെ മേല്‍നോട്ട നിയന്ത്രണം. ഇതില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലെയും ഭരണതലവന്‍മാര്‍ അംഗങ്ങളായിരിക്കും. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും സ്‌റ്റെക് ഹോള്‍ഡര്‍മാരും ഈ കമ്മിറ്റിയുടെ ഭാഗമായിരിക്കും. പത്ര സമ്മേളനത്തില്‍ സി.കെ ആശ എം.എല്‍.എ, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.