Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒരു കാലത്ത് ആഹാരം പാകം ചെയ്യുവാന്‍ ആശ്രയമായിരുന്ന മണ്‍പാത്രങ്ങള്‍ ഇന്ന് ഓര്‍മയിലേക്ക്.
14/07/2017
വൈക്കപ്രയാറുള്ള വീട്ടുമുറ്റത്ത് മണ്‍പാത്ര നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗൃഹനാഥന്‍.

വൈക്കം: ഒരു കാലത്ത് ആഹാരം പാകം ചെയ്യുവാന്‍ ആശ്രയമായിരുന്ന മണ്‍പാത്രങ്ങള്‍ ഇന്ന് ഓര്‍മയിലേക്ക്. എന്നാല്‍ പ്രതാപത്തെ ഓര്‍മിപ്പിക്കുന്ന രീതിയിലേക്ക് ഇവര്‍ സജീവമാകുന്ന ചില അനുഭവങ്ങള്‍ ഇവര്‍ക്ക് പ്രതീക്ഷയേകുന്നുണ്ട്. ഗ്യാസ് അടുപ്പുകളില്‍ മണ്‍പാത്രങ്ങള്‍ ഒഴിവാക്കപ്പെട്ടതോടെയാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. എന്നാല്‍ ആയുര്‍വേദം ഉള്‍പ്പെടെയുള്ള ചികിത്സാരീതികളില്‍ മണ്‍പാത്രങ്ങളില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ക്ക് ഏറെ ഗുണങ്ങളും രോഗപ്രതിരോധ ശേഷിയും ഉണ്ടെന്ന കണ്ടെത്തലുകള്‍ ഈ മേഖലയ്ക്ക് ഉണര്‍വ്വേകിയിരിക്കുകയാണ്. ജില്ലയില്‍ മണ്‍പാത്രങ്ങള്‍ക്ക് പേരുകേട്ട വൈക്കപ്രയാര്‍ മേഖലയാണ് ഇതിന്റെ സവിശേഷത ഇന്നും നിലനിര്‍ത്തിക്കൊണ്ടു പോകുന്നത്. അക്കാലത്ത് ഈ മേഖലയില്‍ നാല്‍പ്പതിലധികം കുടുംബങ്ങള്‍ പണിയെടുത്തിരുന്നു. എന്നാല്‍ ഇന്നത് എട്ട് കുടുംബങ്ങളിലേക്ക് ഒതുങ്ങിയിരിക്കുന്നു. ഇത് കാണിക്കുന്നത് പുതുതലമുറ ഈ മേഖലയിലേക്ക് വരുവാന്‍ തയ്യാറാകാത്തതാണ്. കാരണം കാലത്തിന്റേതായ കൂലി വര്‍ദ്ധനവ് മണ്‍പാത്രമേഖലയില്‍ ഉണ്ടായിട്ടില്ല. ഇതിന് പരിഹാരം ഉണ്ടാക്കേണ്ടവര്‍ കാലം മാറിയതറിയാതെയുള്ള കാലഘട്ടത്തിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ഏറെ പ്രചോദനമായി നിലകൊണ്ടിരുന്ന വൈക്കപ്രയാര്‍ മണ്‍പാത്ര വ്യവസായ സഹകരണസംഘം ഇന്ന് കാഴ്ചവസ്തുവായി മാറിയിരിക്കുകയാണ്. ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് ഈ കെട്ടിടം. ഇതിനെ ദയനീയമായി വീക്ഷിക്കാന്‍ മാത്രമാണ് ഇവിടെയുള്ള തൊഴിലാളികള്‍ക്ക് സാധിക്കുന്നുള്ളു. എന്നാല്‍ ഇന്ന് മുന്‍കാലങ്ങളെ അനുസ്മരിക്കുന്ന രീതിയില്‍ മണ്‍പാത്ര മേഖലയില്‍ ചില ചലനങ്ങള്‍ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. കാരണം ക്ഷേത്രങ്ങളില്‍ പൊങ്കാല അര്‍പ്പണം സജീവമായതാണ് ഏറ്റവും പ്രധാനം. പൊങ്കാല അടുപ്പുകളില്‍ ഉപയോഗിക്കുന്ന കലങ്ങള്‍ മണ്‍പാത്രങ്ങള്‍ ആണ്. കൂടാതെ നക്ഷത്രഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിനോദസഞ്ചാര മേഖലകളിലും ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിളംബുന്നത് മണ്‍പാത്രങ്ങളിലാണ്. ബാര്‍ ഹോട്ടലുകള്‍ക്ക് പൂട്ട് വീണതോടെ കള്ളുമാട്ടങ്ങള്‍ക്കും ഡിമാന്റേറിയിരിക്കുകയാണ്. കൂജ, കലശക്കുടം, കറിച്ചട്ടികള്‍, ചെടിച്ചട്ടികള്‍, മണ്‍കുറ്റി എന്നിവക്കെല്ലാം ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. മണ്‍കുറ്റികളാണ് കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. ഇതിന് ആയുര്‍വേദമാണ് സഹായകരമാകുന്നത്. കൂടാതെ മണ്‍പാത്ര മേഖലയെ സജീവമാക്കുവാന്‍ പിന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ഒരു കോടിയിലധികം രൂപയുടെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും വെളിച്ചം കാണുന്നില്ല. തലയോലപ്പറമ്പ് പഞ്ചായത്തിലെ വടയാര്‍ മേഖലയില്‍ മണ്‍പാത്രങ്ങള്‍ വാങ്ങാന്‍ ദിവസേന നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. വഴിയോരങ്ങളില്‍ മണ്‍പാത്രങ്ങള്‍ വിറ്റഴിക്കാന്‍ നിരവധി കടകളുണ്ട്. ഇവിടെയെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇതെല്ലാം കാണിക്കുന്നത് ഒരു കാലത്ത് പരമ്പരാഗത മേഖലയുടെ നട്ടെല്ലായിരുന്ന മണ്‍പാത്ര നിര്‍മാണം വീണ്ടും സജീവമാകുന്നതിന്റെ സൂചനകളാണ്.