Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.പി.എം-ബി.ജെ.പി സംഘര്‍ഷം വൈക്കത്തിന്റെ ക്രമസമാധാനനിലയെ താറുമാറാക്കുന്നു
23/06/2017

വൈക്കം: സി.പി.എം-ബി.ജെ.പി സംഘര്‍ഷം വൈക്കത്തിന്റെ ക്രമസമാധാനനിലയെ താറുമാറാക്കുന്നു. മറവന്‍തുരുത്ത് പഞ്ചായത്തിനെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് സംഘര്‍ഷത്തിന്റെ പേരില്‍ പോലീസ് നടത്തുന്ന പരിശോധനകള്‍ വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളിലും മറ്റും സഞ്ചരിക്കന്നവരെ പോലീസ് പിടിച്ചുനിര്‍ത്തി പരിശോധിക്കുന്നു. പലപ്പോഴും നിരപരാധികളാണ് ഇവരുടെ പരിശോധനയില്‍ കുടുങ്ങുന്നത്. ചെമ്മനാകരി ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയെയും സംഘര്‍ഷം കുഴപ്പത്തിലാക്കിയിരിക്കുകയാണ്. മറവന്തുരുത്ത് പഞ്ചായത്തിലെ ചെമ്മനാകരി, കൊടൂപ്പാടം മേഖലയില്‍ രാത്രികാലങ്ങളില്‍ വീടുകള്‍ക്കു നേരെ കല്ലേറു നടത്തുന്നത് നിത്യസംഭവമാകുന്നു. ഇന്നലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെയാണ് കല്ലേറുണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. ബൈക്കില്‍ എത്തിയാണ് കല്ലെറിയുന്നത്. സി.പി.എം പ്രവര്‍ത്തകരായ ഷംസുദ്ദീന്‍, ഷാജി, സാബു, രമേശന്‍, ശശി എന്നിവരുടെ വീടുകള്‍ക്ക് നേരെ ഇന്നലെ രാത്രി കല്ലേറുണ്ടായതായി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എല്ലായിടത്തും വീടിന്റെ ജനാലചില്ലുകളാണ് എറിഞ്ഞു തകര്‍ത്തിരിക്കുന്നത്. സി.പി.എമ്മും ബിജെപിയും പരസ്പരം പഴി ചാരുകയും സംഭവങ്ങളില്‍ അവര്‍ നിരപരാധികളാണെന്നും പറയുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതായാണ് പൊലിസ് സംശയിക്കുന്നത്. തൊട്ടടുത്ത് നിന്നാണ് എല്ലായിടത്തും കല്ലേറുണ്ടായിരിക്കുന്നത്. ഇന്നലെ പോലീസ് ഫൊറന്‍സിക് വിദഗ്ദര്‍ വീടുകളില്‍ എത്തി പരിശോധന നടത്തി. സിപിഎം-ബിജെപി സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇവിടെ രാത്രിയില്‍ ശക്തമായ പോലീസ് പട്രോളിംഗ് നടത്തുന്നുണ്ട്. ഇതിനിടയിലും വീടുകള്‍ക്ക് നേരെ കല്ലേറുണ്ടാകുന്നതാണ് പോലീസിനെ അന്വേഷണം ശക്തമാക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. പ്രദേശത്ത് കൂടുതല്‍ പോലീസിനെ രാത്രിയില്‍ വിന്യസിക്കുമെന്ന് സി.ഐ വി.കെ ജയപ്രകാശ് അറിയിച്ചു.