തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു
28/12/2016
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന വേമ്പനാട്ടുകായലിന് കുറുകെയുള്ള തണ്ണീര്‍മുക്കം ബണ്ട്.
വൈക്കം: ആലപ്പുഴ-കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് വേമ്പനാട്ടുകായലിനു കുറുകെ നിര്‍മിച്ച തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി നിര്‍മാണജോലികള്‍ക്ക് ചെറിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഇതിനെയെല്ലാം അതിജീവിച്ച് പണികള്‍ പൂര്‍ത്തിയാവുകയാണ്. 2014 ജൂലൈയിലാണ് കുട്ടനാട് പാക്കേജില്‍പ്പെടുത്തിയുള്ള മൂന്നാം ഘട്ട നിര്‍മാണജോലികളുടെ ഉദ്ഘാടനം നടത്തിയത്. 174 കോടി രൂപയാണ് കരാര്‍ തുക. ബണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ച് അടുത്തമാസം തുറന്നുകൊടുക്കുമെന്നാണ് കരുതുന്നത്. ബണ്ടില്‍ ഷട്ടറുകള്‍ ഇല്ലാത്ത ഭാഗത്ത് മണ്‍ചിറയാണ് നിലവിലുള്ളത്. ഇതുമാററി ജലഗതാഗതം സാധിക്കുന്ന തരത്തിലാണ് പാലത്തിന്റെയും ഷട്ടറിന്റെയും നിര്‍മാണം. പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതോടെ വളവും തിരിവുമില്ലാതെ നേര്‍രേഖയിലൂടെയുള്ള ഗതാഗതം സാധ്യമാകും. മണ്‍ചിറ മാററി ജലപ്രവാഹം നിയന്ത്രിക്കുന്ന ഷട്ടറുകളോടുകൂടിയ സംവിധാനം ഒരുക്കണമെന്ന കുട്ടനാട്ടിലെ കര്‍ഷകരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ബണ്ടിന്റെ പൂര്‍ത്തീകരണത്തോടെ യാഥാര്‍ത്ഥ്യമാകുന്നത്. ഡോ. എം.എസ് സ്വാമിനാഥന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഈ ഭാഗത്ത് ഷട്ടര്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. നിലവിലുള്ള മണ്‍ചിറയ്ക്ക് സമാന്തരമായുള്ള പാലത്തിന്റെ നിര്‍മാണമാണ് പദ്ധതിയില്‍ പ്രധാനമായുള്ളത്. 28 സ്പാനുകളുള്ളതാണ് പാലം. തുടര്‍ന്ന് പാലത്തില്‍ 28 സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഷട്ടറുകള്‍ സ്ഥാപിക്കും. ജലഗതാഗതത്തിന് നാല് ഗേററുകളും നിര്‍മിക്കും. ഇതോടെ മണ്‍ചിറയും അതിലെ റോഡും നീക്കം ചെയ്യും. പഴയ ബണ്ടില്‍ നിന്നും പുതിയതിനെ വേര്‍തിരിക്കുന്നത് ടൂറിസത്തെ അടിസ്ഥാനമാക്കിയുള്ള പണികളാണ്. തണ്ണീര്‍മുക്കം ബണ്ടില്‍നിന്ന് കായല്‍ സൗന്ദര്യം നുകരുവാനുള്ള ഏകകേന്ദ്രം നിലവില്‍ ബണ്ടിന്റെ മദ്ധ്യഭാഗത്തുള്ള മണ്‍ചിറയാണ്. ഇവിടെ നിന്നാല്‍ പാതിരാമണല്‍ ദ്വീപും കാണാന്‍ കഴിയും. പുതിയ ബണ്ടില്‍ ടൂറിസത്തെ ലക്ഷ്യമിട്ട് രണ്ട് തുരുത്തുകളുണ്ടാകും. വിനോദസഞ്ചാരികളെയും വിദേശടൂറിസ്‌ററുകളെയും ആകര്‍ഷിപ്പിക്കുന്ന രീതിയിലുള്ളതായിരിക്കും ഇവ. 120 മീററര്‍ നീളവും 35 മീററര്‍ വീതിയിലുമാണ് തുരുത്തുകളുടെ നിര്‍മാണം. 1.24 കിലോമീററര്‍ നീളമുള്ള ബണ്ടില്‍ നിലവില്‍ രണ്ടുവശത്തുമായി 62 ഷട്ടറുകളുണ്ട്. കാരണം കാലപ്പഴക്കം ചെന്ന ഇവയില്‍ പലതും ദ്രവിച്ച നിലയിലാണ്. ഇതിലൂടെ വേനല്‍ സമയങ്ങളില്‍ കായലില്‍ നിന്ന് നാട്ടുതോടുകളിലേക്കും മററും ഓരുവെള്ളം കയറുന്നത് നെല്‍കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ഇവിടെയും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഷട്ടറുകള്‍ സ്ഥാപിക്കും. ഷട്ടറുകള്‍ ദ്രവിക്കുന്നതും കൂടെക്കൂടെ വന്‍തുക ചെലവഴിച്ച് അററകുററപണി നടത്തുന്നതും ഒഴിവാക്കാന്‍ സ്റ്റെയിന്‍ലെസ് ഷട്ടറുകള്‍ ഉപകരിക്കും. അറബിക്കടലില്‍നിന്ന് വേമ്പനാട്ടു കായലില്‍ എത്തുന്ന ഓരുജല പ്രവാഹം നിയന്ത്രിച്ച് കുട്ടനാടന്‍ മേഖലയില്‍ നെല്‍കൃഷി ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കാനാണ് 60 വര്‍ഷം മുന്‍പ് ബണ്ട് നിര്‍മിച്ചത്. കായലിനുകുറുകെ ബണ്ട് നിര്‍മിച്ച് അതില്‍ ഷട്ടറുകള്‍ ഘടിപ്പിച്ച് ജലപ്രവാഹം നിയന്ത്രിക്കുന്ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം 1958 ഫെബ്രുവരി മൂന്നിന് അന്നത്തെ പ്രതിരോധമന്ത്രി വി.കെ കൃഷ്ണമേനോനാണ് നിര്‍വഹിച്ചത്. ഒന്നാം ഘട്ട നിര്‍മാണം 1962ലും, രണ്ടാംഘട്ടം 1979ലും പൂര്‍ത്തിയാക്കിയെങ്കിലും മൂന്നാംഘട്ടം അനിശ്ചിതമായി നീണ്ടു. മൂന്നാംഘട്ട നിര്‍മാണം വൈകിയതോടെയാണ് മണ്‍ചിറയും റോഡും നിലനിര്‍ത്തിയത്. കോട്ടയം-അലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് ഗതാഗതത്തിന് ഏറെ ഉപകരിച്ചു. കാലക്രമേണ വിനോദസഞ്ചാരവും വളര്‍ന്നു. കോട്ടയം, ആലപ്പുഴ ജില്ലകളുടെ സ്വപ്നപദ്ധതിയായ പുതിയ തണ്ണീര്‍മുക്കം ബണ്ട് പൂര്‍ത്തിയാകുന്നതോടെ രണ്ട് ജില്ലകളുടെയും മുഖഛായക്കുതന്നെ വലിയ മാററമുണ്ടാകും. നെല്ല്, മത്സ്യം, ടൂറിസം മേഖലകളുടെ കുതിച്ചുചാട്ടത്തിന് ഇത് കളമൊരുക്കും. പുതിയ ബണ്ട് നാടിനു സമര്‍പ്പിച്ചുകഴിയുമ്പോള്‍ ഇപ്പോള്‍ തണ്ണീര്‍മുക്കം ബണ്ടിലിരുന്ന് കായല്‍ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ തിരക്ക് പതിന്‍മടങ്ങ് വര്‍ദ്ധിക്കും. പുതിയ തണ്ണീര്‍മുക്കം ബണ്ട് വലിയ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ വഴിമരുന്നിടുമെന്ന കാര്യം ഉറപ്പാണ്.