Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരിയാറില്‍ പായല്‍ നിറഞ്ഞത് കടത്തുകാരെ ദുരിതത്തിലാക്കുന്നു
24/12/2016
കരിയാറില്‍ പോള നിറഞ്ഞതോടെ ചെമ്മനത്തുകര-മാരാംവീട് കടത്തുകടവില്‍ വള്ളം തുഴയാന്‍ ബുദ്ധിമുട്ടുന്ന കടത്തുകാരന്‍.

വൈക്കം: കരിയാറില്‍ പായല്‍ നിറഞ്ഞതോടെ ചെമ്മനത്തുകര കടവില്‍ വള്ളമടുപ്പിക്കാന്‍ കടത്തുകാരന്‍ പെടാപ്പാടുപെടുന്നു. കരിയാറില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പായല്‍ പൂര്‍ണമായും നിറഞ്ഞുകിടക്കുകയാണ്. പുഴയിലെ വെള്ളം കാണാന്‍ പററാത്ത സാഹചര്യമാണ്. മത്സ്യബന്ധത്തിനു പോകുന്നവരും ആകെ തകര്‍ന്നിരിക്കുകയാണ്. ചെമ്മനത്തുകര നിവാസികള്‍ക്ക് വൈക്കത്തു വരാതെ ചേര്‍ത്തല, കുമരകം, ആലപ്പുഴ, മെഡിക്കല്‍ കോളജ് ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ പോകാനുള്ള മാര്‍ഗമാണ് ഈ കടത്ത്. അഞ്ച് മിനുട്ട് കൊണ്ട് അക്കരയെത്തുന്ന വള്ളം ഇപ്പോള്‍ 25 മിനുട്ടുവരെ തുഴഞ്ഞാല്‍ മാത്രമേ കടവില്‍ അടുക്കുകയുള്ളുവെന്ന് കടത്തുകാരന്‍ പറയുന്നു. കുട്ടികളും പണിസ്ഥലങ്ങളിലേക്കു പോകുന്നവരും ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുകയാണ്. കാലഘട്ടത്തിന്റേതായ വികസനപ്രവര്‍ത്തനങ്ങള്‍ ഇന്നും അന്യംനില്‍ക്കുന്ന ടി.വി.പുരം ഗ്രാമപഞ്ചായത്തിലെ ചെമ്മനത്തുകര നിവാസികളുടെ യാത്രാദുരിതത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. മൂന്നു ഭാഗങ്ങളായി കിടക്കുന്ന ടി.വി.പുരം പഞ്ചായത്തിന്റെ പ്രധാന മേഖലയാണ് ചെമ്മനത്തുകര. റോഡുമാര്‍ഗം കാര്യക്ഷമമായിട്ടും യാത്രാ പ്രശ്‌നങ്ങള്‍ അനവധിയാണ്. ഒരുകാലത്ത് ടി.വി.പുരം പഞ്ചായത്തിന്റെ പ്രധാന യാത്രാമാര്‍ഗമായിരുന്നു ചെമ്മനത്തുകര-മാരാംവീട് കടത്ത്. ഇന്ന് യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും കടത്തുവള്ളം ജനങ്ങളുടെ പ്രധാന ആശ്രയം തന്നെയാണ്. നൂറുകണക്കിന് ആളുകളാണ് ദിവസേന വള്ളത്തെ ആശ്രയിക്കുന്നത്. കടത്തുകടവിലേക്ക് ചെമ്മനത്തുകരയില്‍ നിന്നും, മാരാംവീട്ടില്‍നിന്നും വാഹനങ്ങളിലെത്താനുള്ള സൗകര്യമുണ്ട്. കടത്തുവള്ളത്തിനു പകരം തൂക്കുപാലം വേണമെന്ന ആവശ്യത്തിന് അരപ്പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. പി.ജെ. ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് നാട്ടുകാര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ തൂക്കുപാലത്തിന് പച്ചക്കൊടി വീശിയിരുന്നു. എന്നാല്‍ പിന്നീട് ഭരണതലത്തിലുണ്ടായ മാറ്റം ഇതിനു കരിനിഴല്‍ വീഴ്ത്തി. ഇപ്പോള്‍ കരിയാര്‍ സ്പില്‍വേ യാഥാര്‍ത്ഥ്യമായിട്ടും ചെമ്മനത്തുകര നിവാസികളുടെ തൂക്കുപാലമെന്ന ആവശ്യത്തോട് അധികാരികള്‍ മുഖംതിരിക്കുകയാണ്. ഉല്ലല മാര്‍ക്കറ്റിന്റെ പ്രതാപകാലത്തും ഇപ്പോഴും തഴപ്പായ, കയര്‍ എന്നിവയുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വള്ളത്തിലാണ് പോകുന്നത്. മഴക്കാലമായാല്‍ കടത്തുവള്ളത്തിലെ യാത്ര ദുരിതം നിറഞ്ഞതാണ്. നിരവധി തവണ വള്ളം മറിഞ്ഞ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. രണ്ടു വള്ളങ്ങളാണ് കടവിലുള്ളത്. കരിയാറില്‍ പായല്‍ നിറയുന്ന സമയങ്ങളിലും കടത്തുകാര്‍ക്ക് ദുരിതമാണ്. തൂക്കുപാലം വരുമെന്ന പ്രതീക്ഷയില്‍ പഞ്ചായത്ത് കടത്തുകടവിലേക്കുള്ള റോഡ് ടാര്‍ ചെയ്തിരുന്നു. തലയാഴം, ടി.വി.പുരം പഞ്ചായത്തുകള്‍ സംയുക്തമായി തൂക്കുപാലത്തിനുവേണ്ടി നീക്കങ്ങള്‍ നടത്തിയാല്‍ ഇത് യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയാണ് നാട്ടുകാര്‍ക്കുള്ളത്. സന്ധ്യ മയങ്ങിയാല്‍ കടത്തുവള്ളങ്ങള്‍ ഇല്ലാതാകും. ഈ സമയത്ത് ചെമ്മനത്തുകര, മൂത്തേടത്തുകാവ് ഭാഗങ്ങളിലേക്ക് പോകാന്‍ മാരാംവീട്ടില്‍ വന്നിറങ്ങുന്നവര്‍ ഏറെ ബുദ്ധിമുട്ടുന്നു. തൂക്കുപാലം യാഥാര്‍ത്ഥ്യമാക്കുവാന്‍ ഇനിയെങ്കിലും നടപടികള്‍ ഉണ്ടാകണമന്നതാണ് നാടിന്റെ ആവശ്യം.