കള്ളനോട്ട് കേസിലെ പ്രതിയെ ചോദ്യചെയ്തപ്പോള്‍ ചുരുളഴിഞ്ഞത് എട്ടുവര്‍ഷം മുന്‍മ്പ് നടന്ന കൊലക്കേസ്
14/12/2016
മാത്യു മാത്തന്‍
തലയോലപ്പറമ്പ്: കള്ളനോട്ട് കേസിലെ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടയില്‍ ആത്മസുഹൃത്തിനെ കൊന്നുകുഴിച്ചു മൂടിയതിന്റെ കഥ പോലീസിനോടു പറഞ്ഞ് പുതിയ വെളിപ്പെടുത്തലുകള്‍. തലയോലപ്പറമ്പില്‍ കള്ളനോട്ട് അടിച്ചതിന്റെ പേരില്‍ തിരുവല്ലയില്‍ നിന്നു പിടിക്കപ്പെട്ട ടി.വി പുരം പള്ളിപ്രത്തുശ്ശേരി ചെട്ടിയാംവീട്ടില്‍ അനീഷ് (38) ആണ് ദൃശ്യം സിനിമാ സ്റ്റൈലില്‍ നടത്തിയ കൊലപാതകക്കഥ പോലീസിനോടു പറഞ്ഞിരിക്കുന്നത്. ഇതിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇന്നുണ്ടായേക്കും. പ്രതിയെ പത്ത് ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 2008ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അക്കാലത്ത് തലയോലപ്പറമ്പിലെ പ്രധാന പണമിടപാടുകാരനായിരുന്നു കൊല്ലപ്പെട്ട തലയോലപ്പറമ്പ് ആശുപത്രിക്കവലയ്ക്ക് സമീപമുള്ള കാലായില്‍ കാക്ക മാത്തന്‍ എന്നുവിളിക്കുന്ന മാത്യു. സംഭവം നടക്കുന്ന സമയത്ത് മാത്യുവിന് 44 വയസ്സായിരുന്നു. ആശുപത്രിക്കവലയ്ക്ക് സമീപം അനീഷ് സ്റ്റിക്കര്‍ വര്‍ക്കുകള്‍ നടത്തുന്ന സ്ഥാപനം നടത്തുകയായിരുന്നു. വൈകുന്നേരസമയങ്ങളില്‍ അനീഷിന്റെ കടയില്‍ മാത്യു സ്ഥിരസന്ദര്‍ശകനായിരുന്നു. ഇവര്‍ ഉററസുഹൃത്തുക്കളുമായിരുന്നുവെന്ന് പറയപ്പെടുന്നു. വീടിന്റെ ആധാരം പണയപ്പെടുത്തി അനീഷ് മാത്തനില്‍നിന്നും പണം വാങ്ങിയിരുന്നു. ഇത് തിരികെ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മാത്തന്‍ അനീഷിനെ നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. ഇതാണ് സൗഹൃദം തകരുന്നതിനും പിന്നീട് കൊലപാതകത്തിനും കാരണമായതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞതായാണ് വിവരം. മാത്തനെ കൊല ചെയ്തതിനുശേഷം കടയുടെ പുറകുവശത്ത് കുഴിയുണ്ടാക്കി കുഴിച്ചുമൂടുകയായിരുന്നു. ഇക്കാര്യത്തില്‍ അനീഷിന് സഹായികളുണ്ടോയെന്നത് വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യലിനിടയില്‍ വെളിപ്പെട്ടേക്കാം. ഇന്ന് കൊലപാതകം നടന്ന സ്ഥലവും മൃതദേഹം താഴ്ത്തിയ കുഴിയുമെല്ലാം വിദഗ്ധ പോലീസ് സംഘം പരിശോധിച്ചേക്കും. കൊലപാതക വാര്‍ത്ത നാട്ടുകാര്‍ക്കിടയില്‍ വലിയ അമ്പരപ്പും ആശ്ചര്യവും ഉണ്ടാക്കിയിരിക്കുകയാണ്. കാരണം കാണാതായ മാത്തന്‍ തിരികെ വരുമെന്ന വിശ്വാസത്തിലായിരുന്നു വീട്ടുകാരും നാട്ടുകാരുമെല്ലാം.