Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അമിതവേഗതയില്‍ പാഞ്ഞെത്തിയ ടിപ്പര്‍ ലോറി പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി.
28/09/2016
തോട്ടുവക്കം പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറിയ ടിപ്പര്‍ ലോറി.

വൈക്കം: അമിതവേഗതയില്‍ പാഞ്ഞെത്തിയ ടിപ്പര്‍ ലോറി പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി. ദുരന്തം വഴിമാറിയത് തലനാരിഴയ്ക്കാണ്. പാലത്തിന്റെ കൈവരി തകര്‍ന്നിരുന്നെങ്കില്‍ ടിപ്പര്‍ കെ.വി കനാലിലേക്ക് പതിക്കുമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 6.30ന് തോട്ടുവക്കം പാലത്തിലാണ് അപകടം. നിയമങ്ങളും നിയന്ത്രണങ്ങളും കാററില്‍ പറത്തിയാണ് ടിപ്പറുകള്‍ പായുന്നത്. വാഹനവകുപ്പിനെയും പോലീസിനെയും കാഴ്ചക്കാരാക്കി നിറുത്തിയാണ് ഇവയുടെ മരണപ്പാച്ചില്‍. സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കി ഉത്തരവുകളുണ്ടെങ്കിലും ഇതെല്ലാം ഊരിമാററിയാണ് സര്‍വീസ്. രാവിലെയും വൈകിട്ടും ടിപ്പറുകള്‍ക്കും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം അട്ടിമറിക്കപ്പെടുന്നു. ഹെല്‍മെററ് വേട്ടയ്ക്ക് തുനിയുന്ന പോലീസ് ടിപ്പറുകള്‍ക്കുനേരെ കണ്ണടക്കുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവര്‍ക്കും ഭയുന്നുവിറച്ചുവേണം യാത്ര ചെയ്യുവാന്‍. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിശോധന കര്‍ശനമാക്കി പോലീസും വാഹനവകുപ്പും എത്തുന്നു. ഇത് കെട്ടടങ്ങുമ്പോള്‍ വീണ്ടും പഴയപടിയില്‍ തന്നെ ടിപ്പറുകള്‍ പായുന്നു. പുലര്‍ച്ചെ നാല് മുതല്‍ വൈക്കം-തലയോലപ്പറമ്പ് റോഡിലും, വൈക്കം-വെച്ചൂര്‍ റോഡിലും ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ ആരംഭിക്കും. ഇരുള്‍ വീഴുന്നതുവരെ റോഡില്‍ ഇവര്‍ വിഹരിക്കുകയാണ്. പ്രശ്‌നത്തില്‍ ഇടപെടലുകള്‍ നടത്തേണ്ട പോലീസും വാഹനവകുപ്പും കാഴ്ചക്കാരാകുന്ന അവസ്ഥയാണ്. ആഴ്ചയില്‍ നാല് ടിപ്പറുകളെങ്കിലും അപകടത്തില്‍പ്പെടുന്നുണ്ട്. പരിശോധനകള്‍ പലപ്പോഴും പരാജയപ്പെടാന്‍ കാരണം കൃത്യമായി ലഭിക്കുന്ന പടിയാണെന്ന് ആക്ഷേപമുണ്ട്. പരിശോധനകള്‍ തുടങ്ങിയാല്‍ ടിപ്പറുകള്‍ റോഡിലൊതുക്കി ഡ്രൈവര്‍മാര്‍ വിശ്രമിക്കും. ഇവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍പോലും അധികാരികള്‍ക്ക് കഴിയുന്നില്ല. ടിപ്പറുകള്‍ വരുത്തിയ അപകടത്തില്‍ പരിക്കേററ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന നിരവധി ആളുകളുണ്ട്. ടിപ്പറുകളുടെ അമിതവേഗം നിയന്ത്രിക്കുവാന്‍ ഇനിയും ശക്തമായ നടപടികള്‍ വൈകിയാല്‍ വരുംനാളുകളില്‍ ഇവര്‍ വരുത്തുന്ന നാശനഷ്ടങ്ങള്‍ ഏറെയായിരിക്കും.