Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളത്തിലെ ജലഗതാഗത വകുപ്പിന്റെ ഏററവും ലാഭകരമായ ഫെറികളില്‍ ഒന്നായ വൈക്കത്തിനോട് ഇപ്പോഴും അവഗണന
29/07/2016
കാടുപിടിച്ചുകിടക്കുന്ന വൈക്കം ബോട്ടുജെട്ടി പരിസരം

വൈക്കം: കേരളത്തിലെ ജലഗതാഗത വകുപ്പിന്റെ ഏററവും ലാഭകരമായ ഫെറികളില്‍ ഒന്നായ വൈക്കത്തിനോട് വര്‍ഷങ്ങളായി തുടരുന്ന അവഗണനയ്ക്ക് ഇന്നും മാററമില്ല. യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ മാറിമാറി ഭരിക്കുമ്പോഴും ഈ ജെട്ടിയോട് വിവേചനപരമായ നിലപാടുകളാണ് പുലര്‍ത്തിപ്പോരുന്നത്. രാജഭരണകാലത്ത് സ്ഥാപിതമായ പഴയ ബോട്ടുജെട്ടിക്ക് പകരം സമീപത്തുതന്നെ പണികഴിപ്പിച്ച പുതിയ ജെട്ടിയോടും അധികാരികള്‍ക്ക് വലിയ താല്‍പര്യമില്ലാത്ത അവസ്ഥയാണ്. വിശാലമായ ജെട്ടി പരിസരം കാടുപിടിച്ചുകിടക്കുകയാണ്. ഇഴജന്തുക്കളും തെരുവ് നായ്ക്കളുമെല്ലാം ഇവിടെ നിറയുന്നു. വേമ്പനാട്ടു കായലിനോട് ചേര്‍ന്നു കിടക്കുന്ന ഈ ജെട്ടിയില്‍ ഏറെ വികസനസാധ്യതകളുണ്ട്. ഇതിനെയൊന്നും പ്രയോജനപ്പെടുത്തുവാന്‍ ജലഗതാഗത വകുപ്പ് തയ്യാറാകുന്നില്ല. വകുപ്പിന് ഇതിന് ഫണ്ടില്ലെങ്കില്‍ ടൂറിസം വകുപ്പിനെ സമീപിച്ച് ജെട്ടിയില്‍ വികസനപദ്ധതികള്‍ കൊണ്ടുവരണം. ഇതുവഴി ടൂറിസത്തെ അടിസ്ഥാനമാക്കി വേമ്പനാട്ടു കായലിലൂടെ പുതിയ ബോട്ട് സര്‍വീസുകള്‍ ആരംഭിക്കുവാന്‍ കഴിയും. ഇത് വന്‍വരുമാനമായിരിക്കും ജലഗതാഗതവകുപ്പിന് ഉണ്ടാക്കിക്കൊടുക്കുക. പുതിയ ബോട്ടുജെട്ടി പണികഴിപ്പിച്ചപ്പോള്‍ ഏറെ പ്രാധാന്യമുള്ള പഴയ ബോട്ടുജെട്ടിയെ പൈതൃകസ്മാരകമായി സംരക്ഷിക്കുമെന്ന് ജലഗതാഗത വകുപ്പ് ഉറപ്പുനല്‍കിയിരുന്നെങ്കിലും എല്ലാം ജലരേഖയായി മാറി. പഴയ ബോട്ടുജെട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയും തീര്‍ത്തും ദയനീയമാണ്. വരുമാനലഭ്യതയില്‍ ഫെറി മികച്ചതാണെങ്കിലും ഇവിടെ സര്‍വീസ് നടത്തുന്ന മിക്ക ബോട്ടുകളും കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലായതാണ്. സംസ്ഥാനത്തെ ഭരണമാറ്റം ബോട്ട്‌ജെട്ടിയുടെ കാര്യത്തിലും പ്രതിഫലിക്കുമെന്ന് യാത്രക്കാര്‍ കരുതുന്നു. മന്ത്രിയുമായി സി.കെ ആശ എം.എല്‍.എ നടത്തിയ ചര്‍ച്ചയില്‍ വൈക്കം-എറണാകുളം എ.സി സൂപ്പര്‍ ഫാസ്റ്റ് ബോട്ടും, വൈക്കം-തവണക്കടവ് ഫെറിയില്‍ സൗരോര്‍ജ്ജ ബോട്ടും അനുവദിക്കുമെന്ന് ഉറപ്പുലഭിച്ചിരുന്നു. ഈ ഉറപ്പുകള്‍ നടപ്പിലായാല്‍ വൈക്കം ബോട്ട്‌ജെട്ടിയുടെ വികസനരംഗത്തെ ചുവടുവെയ്പ്പുകള്‍ക്ക് വേഗം കൂടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. എന്നാല്‍ ഇവിടെ മറുചോദ്യവുമുണ്ട്. കാലങ്ങളായി സംസ്ഥാനം ഭരിക്കുന്ന ഇടതു-വലതു മുന്നണികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മികച്ച ഫെറികളിലൊന്നായ ക്ഷേത്രനഗരിയുടെ അഭിമാനമായ ചരിത്രനക്ഷത്രത്തോട് എന്നും മുഖം തിരിഞ്ഞുനില്‍ക്കുന്ന അവസ്ഥയാണ്. ഇപ്പോഴത്തെ പ്രഖ്യാപനം ഒരു മാററമായി പ്രതിഫലിച്ചാല്‍ അവിടെ ആഹ്ലാദിക്കുവാന്‍ ചരിത്രനഗരി കാത്തിരിക്കുകയാണ്.