വൈക്കത്തഷ്ടമിക്ക് കൊടിയേറി; ക്ഷേത്രനഗരി ഉത്സവലഹരിയില്‍
25/11/2023
വൈക്കത്തഷ്ടമിയ്ക്ക് തന്ത്രി കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റുന്നു.
വൈക്കം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അഷ്ടമി ഉത്സവത്തിന് കൊടിയേറി. തന്ത്രി കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി കൊടിയേറ്റിന് കാർമികത്വം വഹിച്ചു. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി സ്വര്‍ണക്കുടകളും, മുത്തുകുടകളും ഗജവീരന്‍മാരും വാദ്യമേളങ്ങളും അകമ്പടിയേകിയ ചടങ്ങില്‍ മേക്കാട് ചെറിയ നാരായണൻ നമ്പൂതിരി മേൽശാന്തിമാരായ ടി.ഡി നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി, ജീവേശ് ദാമോദർ, കീഴ്ശാന്തിമാരായ കൊളായ് നാരായണൻ നമ്പൂതിരി, ഏറാഞ്ചേരി ദേവൻ നമ്പൂതിരി, പാറോളി വാസുദേവൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. വെള്ളിയാഴ്ച പുലർച്ചെ നടതുറന്ന് വിശേഷാല്‍ പൂജകള്‍ക്കു ശേഷമാണ് കൊടിയേറ്റ് നടത്തിയത്. കൊടിമര ചുവട്ടിലെ കെടാവിളക്കില്‍ ദേവസ്വം കമ്മീഷണര്‍ ബി.എസ് പ്രകാശും കലാമണ്ഡപത്തില്‍ നടി രമ്യ നമ്പീശനും ദീപം തെളിയിച്ചു. ദേവസ്വം ചീഫ് എഞ്ചിനീയർ ആർ.അജിത് കുമാർ ഡെപ്യൂട്ടി കമ്മീഷണർ ജി മുരാരി ബാബു, അസി. കമ്മീഷണർ കെ ഇന്ദുകുമാരി, അഡ്മിനിസ്ടേറ്റീവ് ഓഫീസർ പി.എസ് വിഷ്ണു, വൈക്കം എ.എസ്.പി നകുൽ രാജേന്ദ്ര ദേശ് മുഖ്, സബ് ഇൻസ്പക്ടർ എസ് സുരേഷ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് നാരായണന്‍ നായര്‍ ഓണാട്ട്, സെക്രട്ടറി കെ വിനോദ് കുമാര്‍, ഭാരവാഹികളായ പി.വി രാജേന്ദ്രപ്രസാദ്, എസ് ആനന്ദകുമാര്‍, ഉഷാ നായര്‍, ഓമന മുരളീധരന്‍ എന്നിവർ പങ്കെടുത്തു. കൊടിയേറ്റിനു ശേഷം വൈക്കത്തപ്പന്റെ ആദ്യ ശ്രീബലി എഴുന്നള്ളിപ്പില്‍ തിരുനക്കര ശിവൻ വൈക്കത്തപ്പന്റെ തിടമ്പേറ്റി. ഉത്സവത്തിന് കൊടിയേറിയതോടെ ഇനി രാത്രിപകൽ വ്യത്യാസമില്ലാതെ വിശ്വാസികള്‍ ഒന്നടങ്കം ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും. കലാമണ്ഡപത്തെ ആവേശത്തിമിര്‍പ്പിലാക്കാന്‍ പേരുകേട്ട കലാകാരന്‍മാരും സിനിമാ താരങ്ങളുമൊക്കെ എത്തുന്നതോടെ വൈക്കത്തിന്റെ തനിമ കേരളം മുഴുവന്‍ അരങ്ങുതകര്‍ക്കും. അതോടൊപ്പം അരങ്ങേറ്റം കുറിക്കാന്‍ ഒരുപിടി ഭാവിതാരങ്ങളാണ് കാത്തിരിക്കുന്നത്.