Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേരേകടവ്-മാക്കേകടവ് പാലം നിര്‍മാണം പുനരാരംഭിക്കാന്‍ വഴി തെളിയുന്നു
10/06/2023
നിര്‍മാണം പാതിവഴിയില്‍ നിലച്ച നേരേകടവ്-മാക്കേകടവ് പാലം

വൈക്കം: നിര്‍മാണം നിലച്ച നേരേകടവ്-മാക്കേകടവ് പാലത്തിന്റെ ബാക്കിയുള്ള പണികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള വഴി തെളിയുന്നു. പാലം നിര്‍മാണത്തിനുള്ള റിവൈസ്ഡ് എസ്റ്റിമേറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന തടസ്സങ്ങള്‍ പരിഹരിക്കുന്നതിന്  പൊതുമരാമത്ത്, ധനവകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ 22നുശേഷം യോഗം ചേരുമെന്ന് സി.കെ ആശ എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് 9 മാസങ്ങള്‍ക്ക് മുന്‍പാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് സംബന്ധിച്ച നിര്‍ദേശം ധനവകുപ്പിന് നല്‍കിയത്. ധനവകുപ്പിന്റെ ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ ഫയല്‍ സംബന്ധിച്ച വിശദാംശങ്ങളും സംശയങ്ങളും പൊതുമരാമത്ത് വകുപ്പിനോട് ചോദിച്ചിരുന്നു.
റിവൈസ്ഡ് എസ്റ്റിമേറ്റിന് പൊതുമരാമത്ത് വകുപ്പ് ധനവകുപ്പിന് മുന്നില്‍ മൂന്ന് നിര്‍ദേശങ്ങളാണ് നല്‍കിയിരുന്നത്. നിലവില്‍ പിഡബ്ല്യുഡി ഉപയോഗിക്കുന്ന 2012ലെ ഡല്‍ഹി ഷെഡ്യൂള്‍ഡ് റേറ്റ് 2018ലെ നിരക്കാക്കി പുതുക്കി നിശ്ചയിക്കണമെന്നതാണ് ഒന്നാമത്തെ നിര്‍ദേശം. വസ്തുക്കളുടെ പ്രാദേശിക വിപണിവില അനുസരിച്ച് നിരക്ക് പുതുക്കലാണ് രണ്ടാമത്തെ നിര്‍ദേശം. 2018ലെ ഡിഎസ്ആറും 10 ശതമാനം അധികവും വരുന്ന നിരക്കാണ് മൂന്നാമത്തേത്. 2016ന് മുമ്പ് നിലനിന്നിരുന്ന ഡിസൈന്‍ഡ് ടെണ്ടര്‍ എന്ന സംവിധാനമാണ് നേരേകടവ് പാലം പണിയുമായി ബന്ധപ്പട്ട് ഉണ്ടായിരുന്നത്. ഈ സംവിധാനം ഇന്ന് നിലവിലില്ലാത്തതാണ് റിവൈസ്ഡ് എസ്റ്റിമേറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാന തടസ്സമായി നില്‍ക്കുന്നത്. ഇതിലാണ് പ്രധാനമായും തീരുമാനം ഉണ്ടാകേണ്ടത്.
2016ലാണ് പാലം നിര്‍മാണം തുടങ്ങിയത്. ഒന്നര വര്‍ഷത്തോളം അതിവേഗത്തില്‍ നീങ്ങിയ പാലം നിര്‍മാണം സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോടതിയും കേസുമായി പിന്നീട് നിലക്കുകയായിരുന്നു. ഇതിനിടെ എസ്റ്റിമേറ്റ് തുക വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശം പിഡബ്ല്യുഡി ധനവകുപ്പിന് നല്‍കിയിട്ടും നടപടിയാകാത്തതിനെ തുടര്‍ന്ന് സി.കെ ആശ എംഎല്‍എ മുഖ്യമന്ത്രി, ധനമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ക്ക് കത്ത് നല്‍കി. എംഎല്‍എയുടെ അഭ്യര്‍ത്ഥനപ്രകാരം കഴിഞ്ഞ നവംബര്‍ ഒന്നിന് നേരേകടവില്‍ എത്തിയ ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഫയല്‍ പരിശോധിച്ച് അനുമതി ലഭ്യമാക്കാന്‍ ആവശ്യമായത് ചെയ്യുമെന്ന് പറഞ്ഞിരുന്നു. റിവൈസ്ഡ് എസ്റ്റിമേറ്റിന് ധനവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പാലം നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നത്.
താമസിയാതെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയയില്‍ പാലം നിര്‍മാണം തുടങ്ങുന്നതിനു മുന്നോടിയായി അപ്രോച്ച് റോഡ് നിര്‍മാണത്തിനുവേണ്ടി നേരേകടവിലെ കെട്ടിടങ്ങളും മതിലുകളും പൊളിച്ചുനീക്കിയിട്ടുണ്ട്. ആറു കടമുറികളും രണ്ടു വീടുകളും മതിലുകളും കടമുറികളും മതിലുമാണ് പൊളിച്ചു നീക്കിയത്.  വൈക്കം താലൂക്കിലെ വടക്കേമുറി വില്ലേജിലെ 11 പേരുടെ കെട്ടിടവും സ്ഥലവുമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
നിയുക്ത തുറവൂര്‍-പമ്പ ഹൈവേയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമാണ് നേരേകടവ-മാക്കേകടവ് പാലം. നിര്‍മാണത്തിന്റെ ആദ്യഘട്ടമായ തുറവൂര്‍ പാലം നിര്‍മാണം 2015ല്‍ പൂര്‍ത്തിയാക്കിയിരുന്നു. വേമ്പനാട്ടുകായലിനു കുറുകെയുള്ള ഏറ്റവും നീളമേറിയ മാക്കേകടവ്-നേരേകടവ് പാലത്തിന് ഏകദേശം ഒരു കിലോമീറ്ററോളം നീളവും 11 മീറ്റര്‍ വീതിയുണ്ട്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ വൈക്കത്തും നിന്നും കൊച്ചിയിലേക്കുള്ള എളുപ്പവഴി കൂടിയാകും ഇത്. ശബരിമല ഇടത്താവളമായ തുറവൂരില്‍ നിന്നും വൈക്കം വഴി തീര്‍ത്ഥാടകര്‍ക്ക് പമ്പയിലേക്ക് വളരെ വേഗത്തില്‍ എത്താന്‍ സാധിക്കും.