കടുത്ത വേനലില്‍ വളര്‍ത്തു മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു; കര്‍ഷകര്‍ ആശങ്കയില്‍
16/03/2023
വേനൽ കടുത്തതോടെ ചത്തു പൊങ്ങിയ വളർത്തു മത്സ്യങ്ങളെ വൈക്കം മത്സ്യഭവനിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.
തലയോലപ്പറമ്പ്: വേനൽ കടുത്തതോടെ വളർത്തു മത്സ്യങ്ങൾ ഓക്സിജൻ കുറവ് മൂലം ചത്തുപൊങ്ങി. തലയോലപ്പറമ്പ് വടകരയിൽ റിട്ട. ഉദ്യോഗസ്ഥരായ ബാബു ജോസഫ്, കെ.വി ഫ്രാൻസിസ്, വീട്ടമ്മയായ ആനി അഗസ്റ്റിൻ എന്നിവർ ചേർന്ന് ഒരേക്കർ സ്ഥലത്ത് വളർത്തുന്ന തിലോപ്പിയ മത്സ്യങ്ങളാണ് ഇന്നലെ ചത്ത് പൊങ്ങിയത്. അടുത്ത മാസം വിളവെടുക്കാറായ 300ഓളം മത്സ്യങ്ങളാണ് ഒരു ദിവസം കൊണ്ട് ചത്തുപൊങ്ങിയത്. വല്ലാർപാടത്തുള്ള റീജിയണൽ സെൻ്റർ, കേന്ദ്ര ഫിഷറീസ് എന്നിവിടങ്ങളിൽനിന്നും കൊണ്ടുവന്ന 13,000 മത്സ്യ കുഞ്ഞുങ്ങളെയാണ് നാലു മാസം മുൻപ് കുളത്തിൽ നിക്ഷേപിച്ചിരുന്നത്. വൈക്കം മത്സ്യഭവനിൽ നിന്നും പ്രൊജക്ട് കോ-ഓർഡിനേറ്റർ ബീനാ ജോസഫ്, പ്രമോട്ടർ അഖിൽ എന്നിവരെത്തി വെള്ളത്തിൻ്റെ പി.എച്ച്, അമോണിയ, നൈട്രേറ്റ് എന്നിവ പരിശോധിച്ചു. വെള്ളത്തിലെ ഓക്സിജൻ കുറവാണ് മത്സ്യങ്ങൾ ചാകാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. മീൻ കുളത്തിൽ കൂടുതൽ വെള്ളം നിറച്ച് ഓക്സിജൻ ലഭ്യത കൂട്ടാനും സ്പ്രിഗ്ലിങ് സംവിധാനം ഒരുക്കാനും കർഷകർക്ക് നിർദ്ദേശം നൽകി. രണ്ടു വർഷമായി മത്സ്യകൃഷി ചെയ്യുന്ന ഇവരുടെ 12,000ത്തോളം മത്സ്യക്കുഞ്ഞുങ്ങൾ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയതിനെ തുടർന്ന് കനത്ത നഷ്ടം സംഭവിച്ചിരുന്നു. കൂടുതൽ മത്സ്യങ്ങൾ ചാകുമോ എന്ന ആശങ്കയിലാണ് കർഷകർ.