സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നു: എം.വി ഗോവിന്ദൻ
12/03/2023
ജനകീയ പ്രതിരോധ ജാഥയോടനുബന്ധിച്ച് തലയോലപ്പറമ്പിൽ നടത്തിയ പത്രസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സംസാരിക്കുന്നു.
വൈക്കം: സഹകരണ സംഘങ്ങളിൽ നിന്നും നേരിട്ട് വിവരശേഖരണം നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഫെഡറൽ തത്വങ്ങളുടെ ലംഘനവും അധികാര കേന്ദ്രീകരണത്തിനും വേണ്ടിയുള്ളതാണ്. സഹകരണ മേഖലയെ തകർത്ത് കേരളത്തിന്റെ പുരോഗതി തന്നെ തടയുക എന്നുള്ള ഗൂഢലക്ഷ്യമാണ് ഇതിനുപിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയോടനുബന്ധിച്ച് തലയോലപ്പറമ്പിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രപ്രാധാന്യമുള്ള വൈക്കം സത്യഗ്രഹത്തെക്കുറിച്ച് പുതിയ തലമുറയെ ബോധവൽക്കരിക്കാനുള്ള സമഗ്രമായ പരിപാടികൾ ആസൂത്രണം ചെയ്യും. സത്യഗ്രഹവുമായി പുലബന്ധം പോലുമില്ലാത്ത മനുസ്മൃതിയുടെ ആശയങ്ങളെ ഇന്നും പിന്തുടരുന്ന ബിജെപിക്കും ആർഎസ്എസിനും സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കാൻ എന്ത് ധാർമിക അവകാശമാണുള്ളതെന്നും എം.വി ഗോവിന്ദൻ ചോദിച്ചു. വാർത്താസമ്മേളനത്തിൽ സി.എസ് സുജാത, പി.കെ ബിജു, ജെയ്ക് സി.തോമസ്, എ.വി റസൽ, അഡ്വ. കെ അനിൽകുമാർ, അഡ്വ. പി.കെ ഹരികുമാർ എന്നിവർ പങ്കെടുത്തു.