വെട്ടിക്കാട്ടുമുക്കില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു രണ്ടു പേർ മരിച്ചു
11/03/2023
തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ജങ്ഷനിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടം. (ഇന്‍സൈറ്റില്‍ അപകടത്തില്‍ മരണപ്പെട്ട പൗലോസും രാജനും)
തലയോലപ്പറമ്പ്: അതിവേഗത്തിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് രണ്ടു പേർ മരിച്ചു. തലയോലപ്പറമ്പ് മിഠായിക്കുന്നം ഇടപ്പനാട്ട് വീട്ടിൽ പൗലോസ് (71), മിഠായിക്കുന്നം അടിയം വലിയവീട്ടിൽ രാജൻ (71) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.15ന് വെട്ടിക്കാട്ടുമുക്ക് ജങ്ഷനിലായിരുന്നു അപകടം. വെള്ളൂർ റോഡിൽ നിന്നും തലയോലപ്പറമ്പ് റോഡിലേക്ക് പ്രവേശിച്ച സ്‌കൂട്ടറിൽ എറണാകുളത്തു നിന്നും തലയോലപ്പറമ്പിലേക്ക് വരികയായിരുന്നു സെന്റ് ബേസിൽ എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇരുവരും തൽക്ഷണം മരിച്ചു. ബസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികളും യാത്രക്കാരും പറഞ്ഞു. അപകടം നടന്ന ഉടൻ ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു.
തലയോലപ്പറമ്പ് ഡി.ബി കോളേജിന് സമീപം താമസിക്കുന്ന പൗലോസ് വെട്ടിക്കാട്ടുമുക്കിലുള്ള ഇഷ്ടിക കളത്തിന്റെ നടത്തിപ്പുകാരനായിരുന്നു. അവിടുത്തെ ജീവനക്കാരനായിരുന്നു രാജൻ. ഇരുവരും ഇഷ്ടിക കളത്തിൽ നിന്നും വെട്ടിക്കാട്ടുമുക്ക് പാലത്തിന് സമീപത്തെ കടയിൽ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. തലയോലപ്പറമ്പ് സി.ഐ. പി.എസ് ജയൻ, എസ്‌ഐമാരായ ടി.ആർ ദീപു, കെ.എസ് സുധീരൻ, കെ.ജെ ലാലു, സിപിഒ പ്രതീഷ്, എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ആലീസാണ് പൗലോസിന്റെ ഭാര്യ. മക്കൾ: ഡെക്‌സി (കുവൈത്ത്), ഡെൻസി (ഡൽഹി). മരുമക്കൾ: സണ്ണി, ജിൻസ്. ഗാനയാണ് രാജന്റെ ഭാര്യ. മക്കൾ: കണ്ണൻ, രേവതി. മരുമക്കൾ: രജിത, സായി.