യാഥാര്‍ത്ഥ്യമാവാതെ ഈരയില്‍ പാലം
21/09/2017
വെച്ചൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഈരയില്‍ കടവ് പാലം.
വൈക്കം: സാഹസികതയുടെ കഥ പറയുന്ന ഈരയില്‍ പാലം ഇന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. വെച്ചൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് വേമ്പനാട്ടു കായലിന്റെ കൈവഴിയായ ഈരയില്‍ കടവിനെ ഇരുകരകളുമായി ബന്ധിപ്പിക്കുന്ന ഈ പാലം സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഉണ്ടായിരുന്ന കടത്തുകടവില്‍ തോണി മറിഞ്ഞ് കര്‍ഷകതൊഴിലാളിയായ ഒരു സ്ത്രീ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ തടികൊണ്ടു പാലം നിര്‍മിച്ചു. ഇത് നിരന്തരം നാട്ടുകാരുടെ ശ്രമഫലമായി സംരക്ഷിച്ചു നിലനിര്‍ത്തിയിരുന്നു. തോട്ടിലൂടെ വള്ളവും മറ്റും കടന്നുപോകുന്നതിനായി തടിപ്പാലം അല്‍പം ഉയരത്തിലാണ് സ്ഥാപിച്ചിരുന്നത്. 2015ല്‍ ദേവീവിലാസം ഹൈസ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ഈരയില്‍ കടവിലെ കുത്തൊഴുക്കിലേക്ക് വീണപ്പോള്‍ കൂടയുണ്ടായിരുന്ന സഹപാഠി അനന്തുവാണ് സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ചത്. തുടര്‍ന്ന് അനന്തുവിന് ധീരതക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അനന്തുവിന് ഡല്‍ഹിക്കുള്ള യാത്രയയപ്പില്‍ ഈരയില്‍ കടവില്‍ പാലം നിര്‍മിക്കുന്നതിന് ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിക്കുമെന്ന് അന്നത്തെ എം.എല്‍.എ ഉറപ്പുനല്‍കിയിരുന്നു. ഇതിനുസരിച്ച് 55 ലക്ഷം രൂപ അനുവദിച്ചു. രണ്ടടി വീതിയുള്ള പാലം നിര്‍മിക്കാനായിരുന്നു പദ്ധതി. ഈ വീതിയില്‍ പാലം നിര്‍മിച്ചാല്‍ പാലത്തിനു മറുകരയിലുള്ള അരികുപുറം, വലിയവെളിച്ചം, മാനാടംകരി, ഇട്ടിയേക്കാടന്‍കരി തുടങ്ങി നൂറുകണക്കിന് ഏക്കര്‍വരുന്ന പാടശേഖരങ്ങളിലേക്ക് കര്‍ഷകര്‍ക്ക് വിത്തുംവളവും കൊണ്ടുപോകുന്നതിനും തിരിച്ച് വിളവെടുപ്പ് സമയത്ത് ഇക്കരെയെത്തിക്കാനും വാഹനസൗകര്യം ലഭ്യമല്ലാതാകുന്നതുമൂലമാണ് രണ്ടടി പാലത്തിന്റെ പ്ലാന്‍ മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടത്. പഴയ തടിപാലത്തിനുമുകളില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിച്ച് അതിലൂടെയാണ് നൂറുകണക്കിന് യാത്രക്കാര്‍ ഇന്നും നടന്നു പൊയിക്കൊണ്ടിരിക്കുന്നത്. പാലത്തിലെ സ്ലാബുകള്‍ പൊട്ടിയും കാലുകള്‍ ദ്രവിച്ച നിലയിലുമാണ്. നാട്ടുകാരുടെ ശ്രമഫലമായി സി.കെ ആശ എം.എല്‍.എ 15 ലക്ഷം രൂപ കൂടി പാലം നിര്‍മാണത്തിന് അനുവദിച്ചിട്ടുണ്ട്. ആകെ 70 ലക്ഷം രൂപയുടെ ചെലവില്‍ പാലം നിര്‍മിക്കാമെന്ന സ്ഥിതിയിലാണിപ്പോള്‍. ഇനി ഇറിഗേഷന്‍ ഡിപ്പാര്‍ട്ടിന്റെ അനുമതി കൂടി ലഭിച്ചാല്‍ പാലത്തിന്റെ ടെണ്ടര്‍ ആകുമെന്നും പാലംപണി ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.